തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കുപറ്റിയെന്നും
എതിര് ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദ്ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ ഈ പൊലീസ് നരനായാട്ടിന് പിന്നിലുള്ളതെന്ന് ചോദിച്ച അദ്ദേഹം വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് വിദ്യാര്‍ഥിനികളെ ക്രൂരമായി നേരിട്ടതെന്നും ചൂണ്ടിക്കാട്ടി.
ഓണാഘോഷത്തിന് പിന്നാലെ സര്‍വകലാശാല പരിപാടിയിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ചിനുനേരെ പേരിന് ജലപീരങ്കി പ്രയോഗിച്ച പൊലീസ് ഉടനെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.
സാധാരണ നിലയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളോ മുന്നറിയിപ്പോ ഒന്നും നല്‍കാതെയാണ് പൊലീസ് മര്‍ദ്ദനം ആരംഭിച്ചത്.






