തിരുവനന്തപുരം: സർക്കാർ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന പൊതിച്ചോർ വിതരണം മുടക്കാനുള്ള യുഡിഎഫ് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടവർ, നിലവിലുള്ള ആശ്വാസങ്ങള്‍ കൂടി ഇല്ലാതാക്കുന്നത് അങ്ങേയറ്റം വിചിത്രവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കക്ഷിരാഷ്ട്രീയ ഭേദമന്യേ, സാധാരണക്കാരായ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമേകുന്ന ഒരു മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണ് ഇതെന്നും, അതില്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ വിഷം കലർത്താൻ മനുഷ്യത്വമില്ലാത്തവർക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതിച്ചോർ വിതരണത്തിന് കൃത്യമായ ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് മുൻപ്, ഇത്രയും തിരക്കുപിടിച്ച് ഇത് നിരോധിക്കുന്നത് വഴി എന്ത് നേട്ടമാണ് യുഡിഎഫ് സർക്കാരും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയൻ ചോദിച്ചു.
ജാതിമത ചിന്തകള്‍ക്കും രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കും അതീതമായി സർവ്വരെയും പങ്കാളികളാക്കിക്കൊണ്ട് ജനങ്ങള്‍ നെഞ്ചിലേറ്റിയ ഒരു ജനകീയ പദ്ധതിയെ തകർക്കാനാണ് തിടുക്കം കൂട്ടുന്നത്. വിശക്കുന്നവന് ആഹാരം നല്‍കുക എന്നത് അടിസ്ഥാനപരമായ മനുഷ്യത്വമാണെന്നും, അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സർക്കാരിനുണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖല ഈ അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള കടുത്ത കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധിയിലൂടെയുമാണ് കടന്നുപോകുന്നത്.
ഈ യാഥാർത്ഥ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചുകൊണ്ടാണ് മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്ന തീരുമാനത്തിന് സർക്കാർ മുൻഗണന നല്‍കുന്നത്. സംസ്ഥാനത്തെ നിലവിലെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഈ ഘട്ടത്തിലും ഡോക്ടർമാരുടെ നിയമനം അനന്തമായി നീട്ടിക്കൊണ്ടുപോകുകയും, സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളില്‍ മരുന്നുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്യുകയാണ്.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ നിലവാരവും മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ആരോഗ്യവകുപ്പ്, ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ തടയാൻ തിടുക്കം കൂട്ടുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പിണറായി വിജയൻ വിമർശിച്ചു. രാഷ്ട്രീയ വൈരമല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമമാണ് ഒരു സർക്കാരിനെ നയിക്കേണ്ടത്. ജനങ്ങളോടും അവരുടെ ആവശ്യങ്ങളോടും പ്രതിബദ്ധത പുലർത്തുന്നതിന് പകരം, ഇത്തരം സങ്കുചിത നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ ജനവികാരം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






