പാലാ: പാലാ നഗരസഭയില്‍ വീണ്ടും വിവാദം. ചെയർപേഴ്സണ്‍ മായാ രാഹുല്‍ രൂപീകരിച്ച ഔദ്യോഗിക വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് യു.ഡി.എഫ് കൗണ്‍സിലർമാർ കൂട്ടത്തോടെ ലെഫ്റ്റ് ചെയ്തത് നഗരസഭയില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
ചെയർപേഴ്സന്റെ 'തോഴിയെ' ഗ്രൂപ്പിന്റെ അഡ്മിനായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ഗ്രൂപ്പ് വിടുന്നതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഗ്രൂപ്പില്‍ കുറിപ്പിട്ടതിന് പിന്നാലെയാണ് കൗണ്‍സിലർമാർ കൂട്ടത്തോടെ പുറത്തുപോയത്.
നഗരസഭയിലെ മുഴുവൻ കൗണ്‍സിലർമാരെയും പ്രധാന ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാട്സ്‌ആപ്പ് ഗ്രൂപ്പ് ചെയർപേഴ്സണ്‍ രൂപീകരിച്ചത്. യോഗ അറിയിപ്പുകളും ഭരണപരമായ വിവരങ്ങളും കൈമാറുന്നതിനുള്ള വേദിയായാണ് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രൂപ്പില്‍ ചെയർപേഴ്സനോട് എപ്പോഴും ഒപ്പം നില്‍ക്കുന്ന ഒരു കൗണ്‍സിലറെ അഡ്മിനായി നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് ആരോപണം. ഇത്തരമൊരു നിയമനം നിഷ്പക്ഷതയ്ക്ക് വിരുദ്ധമാണെന്നും യു.ഡി.എഫ് കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടുന്നു.






