കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് പോകുന്ന ഭാഗത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തതിനെ തുടർന്ന് മൃതദേഹവുമായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ ആംബുലൻസിന് ഗതാഗത തടസ്സം നേരിട്ടു. ഇതിൽ പ്രതിഷേധിച്ച് ആംബുലൻസ് ഡ്രൈവർമാർ രംഗത്തെത്തി.
തുടർന്ന് വിഷയത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുലിനെ ബന്ധപ്പെടുകയും, ചെയർപേഴ്സന്റെ നിർദേശപ്രകാരം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ് ആശുപത്രി ആർ.എംഓ യുമായി സംസാരിച്ചു.
ചെയർപേഴ്സൺ മായ രാഹുൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, കൗൺസിലർ ടോണി തൈപ്പറമ്പിൽ എന്നിവർ ആശുപത്രിയിലെ മൊബൈൽ മോർച്ചറിക്ക് സമീപം നേരിട്ടെത്തി ആംബുലൻസ് ഡ്രൈവർമാരുമായും ആശുപത്രി ആർഎംഒ യുമായും ചർച്ച നടത്തി.
ആംബുലൻസുകൾക്കും മൃതദേഹങ്ങളുമായി എത്തുന്ന വാഹനങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച് പ്രശ്നം ഉടൻ പരിഹരിച്ചു.






