മുണ്ടക്കയം : ഓണത്തോടനുബന്ധിച്ച് ജില്ലയിലെ മലയോര മേഖലയിൽ നാടൻവാറ്റ് കച്ചവടം തകൃതി.
ചാരായവാറ്റ് കേന്ദ്രങ്ങളും, വ്യാജ മദ്യ നിർമ്മാണവും പെരുകിയതോടെ ഇത്തവണ എക്സൈസ് പരിശോധന ഊർജ്ജിതമാക്കി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് വേട്ട ശക്തമാക്കിയതോടെ പലരും വ്യാജവാറ്റിലേക്ക് തിരിഞ്ഞെന്നാണ് സൂചന.
കോരുത്തോട്, പെരുവന്താനം, കൂട്ടിക്കൽ, മുണ്ടക്കയം അടക്കമുള്ള പഞ്ചായത്തുകളിലാണ് വ്യാജമദ്യ നിർമ്മാണം കൂടുതൽ.
വർഷങ്ങൾക്കു മുമ്പ് എരുമേലി എലിവാലിക്കരയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയിരുന്നു. പ്രമുഖ ബ്രാൻഡിലുള്ള മദ്യം വലിയ തോതിലാണ് അന്ന് ഇവിടെ ഉത്പാദിപ്പിച്ചു വിറ്റഴിച്ചിരുന്നത്. ഇതിനു സമാനമായ വലിയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയമാണ് ബലപ്പെടുന്നത്.
വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം തമ്പടിക്കുന്നത്. പെരുവന്താനം പഞ്ചായത്തിലെ ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിൽ ഏക്കറുകണക്കിന് സ്ഥലമാണ് കാടുപിടിച്ചു കിടക്കുന്നത്.
വീടിനുള്ളിലും പുരയിടങ്ങളിലും വാറ്റ് നടത്തുന്ന സംഘവുമുണ്ട്. മുൻ കാലങ്ങളിൽ 100 മുതൽ 200 രൂപ വരെയായിരുന്നു ഒരു ലിറ്റർ വാറ്റിനെങ്കിൽ ഇപ്പോൾ 1500 മുതൽ 2000 രൂപ വരെ കൊടുക്കണം.
ഇടക്കാലത്ത് പൊലീസ് , എക്സൈസ് പരിശോധനയിൽ അയവുവന്നതോടെ വാറ്റു സംഘങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലുമാണ് രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിലേയ്ക്ക് മദ്യം കടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായ പ്ലാപ്പള്ളി അടക്കമുള്ള മേഖലയിൽ വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ സജീവമാകുന്നതായി സൂചനയുണ്ട്. ഈ മേഖലയിൽ നിന്ന് നിരവധി കുടുബങ്ങൾ മറ്റു സ്ഥലങ്ങളിലേക്കു താമസം മാറ്റിയിരുന്നു.






