തിരുവനന്തപുരം: ഓണമെന്നാൽ മലയാളിയുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സദ്യയാണ് .
നല്ല നാടൻ വാഴയിലയിൽ തൊടുകറികളും തുമ്പപ്പൂ ചോറും പഴവും പപ്പടവുമൊക്കെ വിളമ്പുമ്പോൾ തന്നെ നാവിൽ രുചിയൂറും.
തൊടുകറികൾ നൂറ്റിയെട്ട് ഉണ്ടെങ്കിലും സദ്യ കെങ്കേമമാകണമെങ്കിൽ മലയാളിക്ക് ഇല തന്നെ വേണം.
അതും നല്ല തൂശനില. പക്ഷെ ഇത്തവണ മലയാളിയുടെ കൈ പൊളളുന്ന വിലയാണ് വാഴയിലയ്ക്ക്.
ഇരുപത് തൂശനിലയുള്ള ഒരു കെട്ടിന് 180 - 200 രൂപ നൽകണം. കഴിഞ്ഞ വർഷം ഒരു കെട്ടിന് നൂറ് രൂപയായിരുന്നു.
വരും ദിവസങ്ങളിൽ വീണ്ടും വില ഉയരുമെന്ന് വ്യാപാരികൾ പറയുന്നു..
മഴക്കെടുതിയിൽ വാഴകൾ കൂട്ടത്തോടെ നശിച്ചതും ചിങ്ങം പിറന്നതോടെ വിവാഹം, ഓണ സത്കാരങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയവ കൂടുകയും ചെയ്തതോടെ വാഴയിലയുടെ ഡിമാന്റും കൂടി.
കഴിഞ്ഞ മിന്നൽ പ്രളയത്തിൽ 76.43 ഹെക്ടർ സ്ഥലത്തെ വാഴകൃഷിയാണ് ജില്ലയിൽ നശിച്ചത്.
പേപ്പർ വാഴയിലകൾ വിപണിയിലുണ്ടെങ്കിലും ചിങ്ങത്തിലെ സദ്യവട്ടങ്ങൾക്ക് നാടൻ വാഴയില തന്നെ വേണം.
തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ ഇല എത്തുന്നത്.






