കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ മന്ത്രി എൻ ഷംസുദ്ദീന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തില്‍ 10 ബിജെപി -യുവമോർച്ച പ്രവർത്തകർക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം.
കാസർകോട് സ്കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു. വിഷയത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറില്‍ ഉള്ളതല്ല ഈ പരിപാടിയെന്നും പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുതെന്നും, ചരിത്രപരമായ വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതും ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതും.






