ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി കോടതി.
മൂന്ന് പ്രതികളാണ് പരിശോധന ആവശ്യപ്പെട്ടത്. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നല്‍കാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹർജി തള്ളിയത്.
അതേസമയം, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയില്‍ എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങളില്‍ വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍. എൻടിഎയിലെ മുതിർന്ന കെമിസ്ട്രി വിഷയ വിദഗ്ധൻ സ്വകാര്യ കോച്ചിങ് ക്ലാസുകള്‍ നടത്തി. ഇക്കാര്യം താൻ അന്വേഷിച്ചിരുന്നതായി എൻടിഎ നീറ്റ് ഡയറക്ടർ മൊഴി നല്കി.
18 എൻടിഎ ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ പഠിക്കുന്ന രണ്ട് രാജസ്ഥാൻ സ്വദേശികള്‍ അടക്കം 360 പേരാണ് കേസിലെ സാക്ഷികള്‍.






