ഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കത്തിക്കയറി നില്‍ക്കുമ്പോഴാണ് സിബിഐയുടെ നിർണ്ണായക കണ്ടെത്തലുകള്‍. പ്രതികള്‍ അതിവിദഗ്ധരാണ് എന്ന് തെളിയിക്കുന്ന കണ്ടത്തുകള്‍ ആണ് നിലവില്‍ വരുന്നത്.
വളരെ ആസൂത്രിതമായ രീതികളിലൂടെയാണ് ചോദ്യങ്ങള്‍ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുല്‍ക്കർണി ഉള്‍പ്പെടെയുള്ളവർ ചോദ്യങ്ങള്‍ ചെറിയ കടലാസ് കഷണങ്ങളിലാക്കി കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തില്‍ കടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
മറ്റ് രണ്ട് പ്രതികള്‍ ചോദ്യങ്ങള്‍ മനപ്പാഠമാക്കിയാണ് പുറത്താക്കിയത്. ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം ഒരാള്‍ ഇവ എഴുതിയെടുത്തപ്പോള്‍, മറ്റൊരാള്‍ പാഠപുസ്തകങ്ങളില്‍ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഖണ്ഡികകള്‍ അടയാളപ്പെടുത്തിയാണ് വിവരങ്ങള്‍ കൈമാറിയത്. ചോദ്യപ്പേപ്പർ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ഈ ചോർച്ച നടന്നതെന്ന് സിബിഐ കണ്ടെത്തല്‍.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതില്‍ എൻടിഎയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായതായും സിബിഐ പറഞ്ഞു. സിസിടിവി ക്യാമറ പോലും ശരിയായിരുന്നില്ല എന്നാണ് സിബിഐ കണ്ടെത്തല്‍.
എൻടിഎയുടെ ഒന്നാം നിലയിലുള്ള കെട്ടിടത്തില്‍ പുറത്തേക്ക് ഇറങ്ങുന്ന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നു. അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കേസിന്റെ ഗൗരവം പരിഗണിച്ച് സിബിഐ ഉടൻ തന്നെ ഇടക്കാല റിപ്പോർട്ടോ കുറ്റപത്രമോ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.






