അമ്പൂരം: സാമ്പത്തിക പ്രതിസന്ധി മൂലം പഠനം മുടങ്ങുമെന്ന അവസ്ഥയിലായിരുന്ന അസം സ്വദേശികളായ റാക്കിബയ്ക്കും റുഹാനയ്ക്കും അക്ഷരവെളിച്ചമായി മുസ്ലിം ലീഗ് അമ്പൂരം ശാഖാ കമ്മിറ്റി.
ഒൻപതും ഏഴും വയസ്സുള്ള സഹോദരിമാരുടെ സ്കൂൾ, മദ്രസാ പഠനച്ചെലവുകൾ ഏറ്റെടുത്തതിനൊപ്പം ആവശ്യമായ പഠനോപകരണങ്ങളും കമ്മിറ്റി ഒരുക്കി നൽകി.
അബുൽ ഹുസൈൻ–മിനാമ ദമ്പതികളുടെ മക്കളാണ് റാക്കിബയും റുഹാനയും. ഉപജീവനമാർഗം തേടി അസമിൽ നിന്ന് കേരളത്തിലെത്തിയ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന വിവരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുസ്ലിം ലീഗ് അമ്പൂരം ശാഖാ ഭാരവാഹികൾ അടിയന്തരമായി ഇടപെട്ടത്.
സ്കൂൾ, മദ്രസാ പഠനച്ചെലവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനൊപ്പം യൂണിഫോം, സ്കൂൾ ബാഗ്, പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ എന്നിവ ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും കമ്മിറ്റി കുട്ടികൾക്ക് നൽകി. സാമ്പത്തിക പരാധീനതകൾ മൂലം പഠനം മുടങ്ങാതിരിക്കാനുള്ള തുടർപിന്തുണയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പഠനോപകരണങ്ങൾ ലഭിച്ചതോടെ ഏറെ സന്തോഷത്തോടെയാണ് റാക്കിബയും റുഹാനയും സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്നത്. കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് താങ്ങായി മാറിയ ശാഖാ കമ്മിറ്റിയുടെ ഇടപെടൽ നാട്ടുകാരുടെ ശ്രദ്ധയും പ്രശംസയും നേടി.
പഠനോപകരണ വിതരണോദ്ഘാടനം മുസ്ലിം ലീഗ് തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറി നിസാർ പുതിയാറ നിർവഹിച്ചു. മുസ്ലിം ലീഗ് അമ്പൂരം ശാഖാ പ്രസിഡന്റ് ലത്തീഫ് മാനത്തുകാടൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി അനസ് പി.കെ.പി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അക്ബർ ഷായൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അൻവർ പി.കെ.പി, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സഹീദ് മാനത്തുകാടൻ, അബ്ദുൽ ഖാദർ, റഹീം മാളിയേക്കൽ തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഒരു കുട്ടിയുടെയും വിദ്യാഭ്യാസം മുടങ്ങരുതെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനമായാണ് ഈ ഇടപെടലിനെ നാട്ടുകാർ വിലയിരുത്തുന്നത്. പുതിയ പ്രതീക്ഷകളോടെ റാക്കിബയും റുഹാനയും ഇനി സ്കൂളിന്റെയും മദ്രസയുടെയും പടികൾ കയറുകയാണ്.






