കോഴിക്കോട്: ഇ.ഡി അയയ്ക്കുന്ന കേസ് റിപ്പോർട്ടുകളില്‍ ഏത് സർക്കാരാണെങ്കിലും നിയമപരമായ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മന്ത്രി കെ.
മുരളീധരൻ. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ എതിർക്കുമ്പോഴും, നിയമനടപടികളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻപ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി. നോട്ടീസ് അയച്ചപ്പോള്‍ അവർ പൂർണ്ണമായും അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ഇ.ഡി അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നാല്‍ അവരും രാഹുല്‍ ഗാന്ധിയും ഏജൻസിക്ക് മുന്നില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വ്യക്തമാക്കി. അന്വേഷണ ഏജൻസികളെ അടിച്ചോടിക്കുന്ന ശീലം കോണ്‍ഗ്രസിനില്ലെന്ന് കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും മന്ത്രി കടുത്ത പരിഹാസം ഉയർത്തി. 'ഭാവിയില്‍ ഗള്‍ഫില്‍ ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് സംവിധാനങ്ങളുണ്ടാക്കിയതെന്ന റിയാസിന്റെ പ്രസ്താവനയില്‍ തെറ്റ് പറയാൻ കഴിയില്ല. പിണറായി വിജയൻ മുഖ്യധാരയില്‍ നിന്ന് മാറിയാല്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗള്‍ഫില്‍ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കില്‍ അതില്‍ അദ്ദേഹത്തെ കുറ്റം പറയാനാകില്ല' - കെ. മുരളീധരൻ പറഞ്ഞു.






