മുണ്ടക്കയം: മുണ്ടക്കയം ടൗണിന്റെ ഹൃദയഭാഗത്ത് ഉയർന്നുപൊങ്ങിയ കെട്ടിട നിർമ്മാണം പാതിവഴിയില്‍ നിലച്ചു. ആരും തിരിഞ്ഞുനോക്കാതായതോടെ കെട്ടിടം ലഹരിമാഫിയ താവളമാക്കി. മദ്യപിച്ച് അഴിഞ്ഞാട്ടമായി.
മുണ്ടക്കയം പഞ്ചായത്തിന് പ്രധാന വരുമാന മാർഗമാക്കേണ്ടിയിരുന്ന കെട്ടിടം ഇന്ന് ഭീതിയുടെ നേർച്ചിത്രമാണ്. മുണ്ടക്കയം ബസ് സ്റ്റാൻഡിന് മുകളിലായി പഞ്ചായത്ത് ഓഫീസിനും കൃഷിഭവനും സമീപമാണ് നിർമ്മാണം പാതിയില്‍ നിലച്ച ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ഏറെക്കാലമായി കെട്ടിടത്തില്‍ ലഹരിസംഘങ്ങള്‍ പതിവായി വന്നുപോകുന്നതായി നാട്ടുകാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
രാത്രികാലങ്ങളിലാണ് സാമൂഹികവിരുദ്ധശല്യം രൂക്ഷം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് കൃഷിഭവന് സമീപത്തുനിന്ന് എളുപ്പത്തില്‍ കയറാൻ കഴിയുന്ന ഭാഗം മുതലെടുത്താണ് മദ്യപാനികളും ലഹരിസംഘങ്ങളും ഇവിടേക്ക് എത്തുന്നത്. മദ്യപസംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും അധികാരികള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.






