കൊല്ലം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരേ കേരളം സുപ്രിംകോടതിയിലേക്ക്. ഇതു സംബന്ധിച്ച് നിയമോപദേശം തേടി.
അതിനിടെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ന് കേരളം കത്തയക്കും. തമിഴ്നാട് ജലവിഭവ മന്ത്രിക്ക്, സംസ്ഥാനത്തെ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി മോൻസ് ജോസഫ് അയക്കുന്ന കത്തിൽ ബജറ്റ് പ്രഖ്യാപനത്തിനെതിരേ കേരള സർക്കാരിന്റെ വിയോജിപ്പ് രേഖപ്പെടുത്തും.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൽ ആശങ്ക ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിതലത്തിൽ ചർച്ചകൾ നടത്താനുള്ള ശ്രമവും നടക്കുകയാണ്.
ഡാം സുരക്ഷാ അതോറിറ്റി തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ഡാമുകളുടെ സുരക്ഷ പരിശോധിക്കണമെന്ന് സുപ്രിംകോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ഡിസംബർ 31നു മുമ്പു നടത്തേണ്ട കാര്യമായിരുന്നുവെന്നും പക്ഷേ,
നടന്നിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടും. ബേബി ഡാമിന്റെ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രിംകോടതി നിർദേശിച്ചിരുന്നു.






