തിരുവനന്തപുരം : സംസ്ഥാനത്ത് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായുള്ള തിരച്ചിൽ പത്താം ദിവസവും വിഫലം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് നീണ്ടകരയിൽ തിരച്ചിലിനായി ഐഎൻഎസ് കൽപ്പേനി കപ്പലും നാവികസേനയുടെ സ്കൂബ സംഘവും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും എത്തിയിരുന്നു. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനായി വിപുലമായ പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് നീണ്ടകരയിലെ ദൗത്യം വൈകീട്ടോടെ അവസാനിപ്പിച്ച നാവികസേനാ സംഘം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും പരിശോധനയ്ക്കായി തിരുവനന്തപുരത്തെത്തി. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായവർക്കായുള്ള നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും തിരച്ചിൽ നാളെയും തുടരും.
അതേസമയം, നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ കുടുംബത്തെ ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും കടന്നാക്രമിച്ച അദ്ദേഹം കാണാതായവർക്കായുള്ള തിരച്ചിൽ ഒട്ടും കാര്യക്ഷമമല്ലെന്ന് കുറ്റപ്പെടുത്തി. മഴക്കെടുതി ദുരിതാശ്വാസത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും കൃത്യമായി ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.






