തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കില്‍ ഇടഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരൻ.
വിഷയത്തില്‍ എജിയോട് വിശദീകരണം തേടിയിരിക്കുകയാണ് മന്ത്രി. കട്ടിളപ്പാളി കേസില്‍ ഈ മാസം 22ന് കുറ്റപത്രം സമർപ്പിക്കാനായിരുന്നു കോടതി നിർദേശം. എന്നാല്‍ 3 ദിവസം മാത്രം ശേഷിക്കേ ഇതുവരെയും അന്വേഷണ സംഘം പ്രോസിക്യൂഷൻ അനുമതി പോലും തേടിയിട്ടില്ല. ഇതാണ് വകുപ്പ് മന്ത്രിയെ ചൊടിപ്പിച്ചത്.
മുൻ ദേവസ്വം, സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പടെ 15 പേർ പ്രതികളായ കേസില്‍ 13 പേർക്കെതിരേയും കുറ്റപത്രം നല്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. ആഭ്യന്തരവകുപ്പും ദേവസ്വം വകുപ്പും നിയമവകുപ്പും കുറ്റപത്രം പരിശോധിച്ചശേഷമാണ് അനുമതി നല്‍കേണ്ടത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈകോടതിയില്‍ സമർപ്പിച്ചിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്ന് അന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും എസ്ഐടിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂർത്തിയായി. ദ്വാരപാലക ശില്പ കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ശാസ്ത്രിയ പരിശോധന ഫലം കൂടി ചേർത്ത് അന്തിമ റിപ്പോർട്ട് ഇ മാസം അവസാനത്തോടെ വിചാരണ കോടതിയില്‍ സമർപ്പിക്കാമെന്ന് എസ്ഐടി കോടതിയെ അറിയിക്കുകയായിരുന്നു.






