തിരുവനന്തപുരം: മെസ്സി വരും എന്ന പേരില്‍ നടന്ന തട്ടിപ്പിലെ ജിഎസ്ടി റിപ്പോർട്ടില്‍ തുടർ നടപടി വൈകുന്നു. ജിഎസ്ടി കമ്മീഷണർക്ക് 19നാണ് റിപ്പോർട്ട് നല്‍കിയത്. ആർബിസിക്ക് പണം നല്കിയ രണ്ടു സ്ഥാപനങ്ങളില്‍ ഒന്ന് വിശദീകരണം നല്കി. വിശദീകരണത്തില്‍ കൂടുതല്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് എസ്ഐടി.
മെസ്സിയെ കേരളത്തിലെത്തിക്കാമെന്നതിന്റെ പേരിലെ നികുതി വെട്ടിപ്പില്‍ ജി എസ്ടി ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് കൈമാറിയത്. മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയെന്നാണ് വിവരം. മെസ്സിയെയും അര്‍ജ്ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കന്പനി വിദേശത്തേയ്ക്ക് അയച്ചത് 126 കോടിയാണ്.
ഇതിന് 22 .68 കോടി നികുതി അടച്ചില്ലെന്ന് കാഞ്ഞങ്ങാട് ഇന്റലിജന്‍സ് ഓഫീസര്‍ ആണ് കണ്ടെത്തിയത്. പിന്നാലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പകരം വന്ന ഉദ്യോഗസ്ഥ 2025 ആഗസ്റ്റില്‍ സമന്‍സ് നല്‍കിയെങ്കിലും ഏഴു മാസത്തെേയ്ക്ക് തുടര്‍ നടപടിയൊന്നും നടത്തിയില്ലെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഇതിന് ഇന്റിലജൻസ് ഓഫീസര്‍ സജിനിക്കും കോഴിക്കോട് ജോയിന്റ് കമ്മീഷണര്‍ ശ്രീവത്സയ്ക്കും കാസര്‍കോട് ഡെപ്യൂട്ടി കമ്മീഷണര്‍ സജിത്തിനും ചാര്‍ജ്ജ് മെമ്മോ നല്കി. ഇവരെക്കൂടാതെ ഒരു ഉദ്യോഗസ്ഥനും കൂടി മേല്‍നോട്ടത്തില്‍ വീഴ് ച വരുത്തിയെന്നാണ് പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്.






