തിരുവനന്തപുരം : മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വലിയ തട്ടിപ്പെന്ന് അന്വേഷണ റിപ്പോർട്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു. സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
അർജൻ്റീന ടീം വരുമെന്ന സ്പോൺസറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാതെയെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അർജൻ്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിൻ്റെയോ എഎഫ്എ അത് സ്വീകരിച്ചതിൻ്റെയോ യാതൊരു രേഖകളും സർക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിൻ്റെ രേഖയോ സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പിട്ടതിൻ്റെ രേഖകളോ കണ്ടെത്താനായിട്ടില്ല.
റിപ്പോർട്ടിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒജെ ജനീഷ് പറഞ്ഞു. നിലവിൽ കായിക വകുപ്പ് നൽകിയിട്ടുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണ്. ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന് കായിക മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി.






