കോഴിക്കോട്:പന്തീരാങ്കാവില്‍ കാറിൽ കടത്തുകയായിരുന്ന ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിയെയും ഡല്‍ഹിയില്‍നിന്ന് അന്വേഷണ സംഘം പിടികൂടി.
മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മല്‍ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് അന്വേഷണ സംഘം നോയിഡയില്‍ നിന്ന് പിടികൂടിയത്.
പ്രതികള്‍ ആഴ്ചയില്‍ 10 കിലോ എംഡിഎംഎ വില്‍ക്കുമെന്നും അത്തരത്തില്‍ കോടികളുടെ വരുമാനമുണ്ടാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോണ്‍ സിറ്റിക്ക് സമീപം സർവീസ് റോഡില്‍ നിർത്തിയിട്ട കാറില്‍നിന്നാണ് എംഡിഎംഎ പിടികൂടിയത്.
ഈ കേസില്‍ മലപ്പുറം സ്വദേശികളായ പള്ളിക്കല്‍ ബസാർ ചാലില്‍ കടവത്ത് വീട്ടില്‍ മുഹമ്മദ് അർശലാല്‍ (25), ചേലേമ്പ്ര മേലേതൊടി വീട്ടില്‍ ആദില്‍ഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഫർഹാൻ (22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു






