കോട്ടയം: കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്ക് ആശ്വാസം. പ്രളയബാധിത പ്രദേശങ്ങളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി.
ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിയതോടെ പത്തിടത്ത് ക്യാമ്പുകള്‍ പിരിച്ചുവിട്ടു.
നീണ്ടൂർ, കടുത്തുരുത്തി, കല്ലറ, വെച്ചൂർ, തലയാഴം, മാഞ്ഞൂർ, വൈക്കം നഗരസഭ എന്നിവിടങ്ങളിലെ ജനങ്ങളാണ് ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്.
ഏറ്റുമാനൂർ, പേരൂർ, വിജയപുരം പഞ്ചായത്തുകളില്‍ ചിലയിടങ്ങളില്‍ വെള്ളമിറങ്ങിത്തുടങ്ങി. മീനച്ചിലാറിലും കൊടൂരാറിലും ജലനിരപ്പില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകള്‍ മാറിയതോടെ നിരവധി വീടുകളില്‍ വളർത്തുമൃഗങ്ങള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട നിലയിലാണ്.
കോട്ടയം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളായ കുമരകം, ചെങ്ങളം, അയ്മനം, ആർപ്പൂക്കര, പാറമ്പുഴ, മോസ്കോ, പനയക്കഴപ്പ്, പനമ്പാലം, താഴത്തങ്ങാടി, ഇല്ലിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.
ചങ്ങനാശ്ശേരി താലൂക്കിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. എ.സി. റോഡിലെ വെള്ളം ഇറങ്ങിത്തുടങ്ങി.
കേരളത്തിലടക്കം മഴയ്ക്ക് കാരണമായ ഡോള്‍ഫിൻ ചുഴലിക്കാറ്റ് ചൈനീസ് തീരം തൊട്ടതോടെ കേരളത്തില്‍ ഇന്നു മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
മഴ കുറഞ്ഞാല്‍ കൂടുതല്‍ പേർ വീടുകളിലേക്ക് മടങ്ങും. ജില്ലയില്‍ ക്യാമ്പുകളുടെ എണ്ണം 129 ആയി ചുരുങ്ങിയിട്ടുണ്ട്. ഇന്നലെ പത്തിടത്ത് ക്യാമ്പുകള്‍ പിരിച്ചുവിട്ടു.
12,446 അന്തേവാസികളാണ് ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്നത്. പുരുഷന്മാർ: 5045, സ്ത്രീകള്‍: 5761, കുട്ടികള്‍: 1640.






