തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു. സമരസമിതി സെക്രട്ടറി വളര്‍മതി 13 ദിവസത്തെ നിരാഹാരസമരവും അവസാനിപ്പിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം മന്ത്രി തന്നെയാണ് വളര്‍മതിക്കു നാരാങ്ങാനീര് നല്‍കിയത്. ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതു വരെ പ്രതിഷേധക്കാര്‍ സമരപ്പന്തലില്‍ തുടരുമെന്ന് വളര്‍മതി പറഞ്ഞു. പ്രതിഷേധമോ പ്രകടനങ്ങളോ ഉണ്ടാകില്ല. സെപ്റ്റംബര്‍ 24നുള്ളിൽ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും വളര്‍മതി പറഞ്ഞു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും വളരെ കുറച്ചുനിയമനം മാത്രമാണ് നടന്നതെന്നായിരുന്നു പരാതി. പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.






