മയാമി : ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ഇംഗ്ലണ്ട്. യൂറോപ്യന്‍ ഫുട്ബോളിന്റെ തനത് ആക്രമണ ശൈലി മാറ്റുരച്ച ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. ലൂസേഴ്സ് ഫൈനലില്‍ നാലിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ ഇംഗ്ലണ്ട് തകര്‍ത്തത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്നേവരെ മൂന്നാം സ്ഥാനം നേടാനാകാത്ത ഇംഗ്ലണ്ടിന് തോമസ് ടുഹേലിന്റെ കീഴിലുള്ള ഈ വിജയം ചരിത്രമായി മാറിയിരിക്കുകയാണ്.
ആദ്യ പകുതിയില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഫ്രാന്‍സ് തുടരെ ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും, ഒടുവില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.
ഈ മാച്ചോടെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാബ്വെ ഇരട്ട ഗോളുകളോടെ ടൂര്‍ണമെന്റിലെ തന്റെ ഗോള്‍വേട്ട പത്താക്കി ഉയര്‍ത്തി. ഇതോടെ ലയണല്‍ മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്വേട്ടക്കാരന് എന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്റെ ആക്രമണ ഫുട്ബോളിന് മുന്നില്‍ ഫ്രഞ്ച് പ്രതിരോധം പൂര്‍ണ്ണമായും തകരുകയായിരുന്നു.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ ഇംഗ്ലിഷ് ക്യാപ്റ്റന്‍ ഡെക്ലാന് റൈസ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത തീയുണ്ട ഷോട്ട് ഫ്രഞ്ച് വല കുലുക്കി. 18-ാം മിനിറ്റില്‍ റൈസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ എസ്രി കൊന്‍സ ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 37-ാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോഡിന്റെ പാസില്‍ നിന്ന് ബുകായോ സാക്ക ടീമിന്റെ മൂന്നാം ഗോള്‍ നേടി. ആദ്യ പകുതിയുട അധിക സമയത്ത് (45+1') എബരേചി എസെയുടെ മനോഹരമായ അസിസ്റ്റില്‍ സാക്ക വീണ്ടും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് 4-0 എന്ന അവിശ്വസനീയമായ ലീഡോടെയാണ് ആദ്യ പകുതി അവസാനിപ്പിച്ചത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സിന്റെ തന്ത്രങ്ങളും കിലിയന്‍ എംബാബ്വെയുടെ അസാധാരണ ആക്രമണ വീര്യവും കളിയിലെ അന്തരീക്ഷം മാറ്റിമറിച്ചു. 48-ാം മിനിറ്റില്‍ മിച്ചല്‍ ഒലിസെയുടെ അസിസ്റ്റില്‍ ബോക്സിനുള്ളില്‍ നിന്ന് എംബാബ്വെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ മടക്കി (4-1).
ഫ്രഞ്ച് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിക്കൊണ്ട് 54-ാം മിനിറ്റില്‍ എംബാബ്വെയുടെ പാസില്‍ നിന്ന് യുവതാരം ബ്രാഡ്ലി ബാര്‍കോള ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടി. ഇതോടെ ടൂര്‍ണമെന്റില്‍ എംബാബ്വെയുടെ അസിസ്റ്റുകളുടെ എണ്ണം നാലായി. തൊട്ടുപിന്നാലെ 66-ാം മിനിറ്റില്‍ ഒലിസെയുടെ പാസില്‍ നിന്ന് എംബാബ്വെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ഫ്രാന്‍സ് 4-3 എന്ന നിലയിലേക്ക് ഇംഗ്ലണ്ടിനൊപ്പമെത്തി. ഈ ഗോളോടെ ഈ ലോകകപ്പില്‍ 10 ഗോള്‍ തികച്ച എംബാബ്വെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മെസിയെ പാടെ പിന്നിലാക്കി.
85-ാം മിനിറ്റില്‍ ഫ്രഞ്ച് ബോക്സിലേക്ക് കുതിച്ച ഇംഗ്ലണ്ടിന്റെ ഡിജെഡ് സ്പെന്‍സിനെ മാലോ ഗുസ്റ്റോ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. 87-ാം മിനിറ്റില്‍ കിക്ക് എടുത്ത ബുകായോ സാക്ക ഒട്ടും പിഴവില്ലാതെ പന്ത് വലയിലെത്തിച്ച് ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക് തികച്ചു (5-3). എന്നാല്‍ തൊട്ടുപിന്നാലെ ഉപമെക്കാനോ നല്കിയ പന്തുമായി കുതിച്ച ഉസ്മാന് ഡെംബെലെ ഇംഗ്ലീഷ് ഗോളി ഹെന്‍ഡേഴ്സനെ കീഴടക്കി വെടിയുണ്ട ഷോട്ടിലൂടെ ഫ്രാന്‍സിന്റെ നാലാം ഗോള്‍ നേടി കളി വീണ്ടും 5-4 ആക്കി മാറ്റി.
ഫ്രാന്‍സ് സമനില ഗോളിനായി സര്‍വ്വശക്തിയുമെടുത്ത് ആക്രമിക്കുന്നതിനിടെയാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ച ആ കൗണ്ടര്‍ അറ്റാക്ക് പിറന്നത്. പ്രതിരോധത്തില്‍ നിന്നും പന്തുമായി മിന്നല്‍ വേഗത്തില്‍ കുതിച്ച ജൂഡ് ബെല്ലിങ്ഹാം, ഫ്രഞ്ച് പ്രതിരോധനിരയെ വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കട്ട് ഇന്‍ ചെയ്ത് തൊടുത്ത ക്ലിനിക്കല്‍ ഫിനിഷിങ് ഫ്രഞ്ച് വലയുടെ കോണില്‍ തറഞ്ഞു (6-4). ബെല്ലിങ്ഹാമിന്റെ ഈ മനോഹര ഗോളോടെ ഫ്രാന്‍സിന്റെ എല്ലാ തിരിച്ചുവരവ് പ്രതീക്ഷകളും അവസാനിച്ചു.
ലൂസേഴ്സ് ഫൈനലിലെ ഈ ഗോളടിപ്പൂരത്തോടെ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. ആക്രമണ ഫുട്ബോളിന്റെ വിസ്മയക്കാഴ്ചകള്‍ക്ക് മയാമി സാക്ഷ്യം വഹിച്ചപ്പോള്‍ ഇനി ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് വിശ്വവിജയികള്‍ ആരാണെന്നറിയാനുള്ള ആ മഹാ കലാശപ്പോരാട്ടത്തിലേക്കാണ്. കിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാകും ലോകത്തിന്റെ പുതിയ രാജാക്കന്മാര് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.






