കൊച്ചി: ഗർഭകാല പ്രമേഹം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ഡയബറ്റീസ് ഇൻ പ്രഗ്നൻസി കോൺഫറസ്.
രോഗനിർണയം മുതൽ ചികിത്സയും പ്രസവാനന്തര പരിചരണവും അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യ സുരക്ഷയും വരെ
നീളുന്ന വിവിധ ഘട്ടങ്ങൾ ചർച്ച ചെയ്ത കോൺഫറൻസിൽ രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു.
ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന കോൺഫറൻസ് വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
രോഗി പരിപാലനത്തിനൊപ്പം അക്കാദമിക മികവിനും വലിയ പ്രാധാന്യമാണ് വി.പി.എസ് ലേക്ഷോർ നൽകി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിനാലാണ് ഇത്തരം ചർച്ചകൾക്ക് ലേക്ഷോർ വേദിയൊരുക്കുന്നത്.
ഗർഭകാലത്തും അതിന് മുമ്പും ശേഷവുമുള്ള പ്രമേഹം നമ്മുടെ സമൂഹത്തിൽ വ്യാപകമാകുന്ന സാഹചര്യമുണ്ട്.
ഇത്തരം വെല്ലുവിളികൾ നേരിടുന്നതിന് എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ച് കൃത്യമായ സന്ദേശം നൽകാൻ കോൺഫറൻസിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ 25 ശതമാനം ഗർഭിണികളിലും പ്രമേഹമുണ്ടാകാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യാതിഥി കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഓ.ജി) പ്രസിഡൻ്റ് ഡോ. ഫെസ്സി ലൂയിസ് പറഞ്ഞു.
ഗ്രാമീണ മേഖലകളിൽ പോലും ഇത് 15 ശതമാനത്തിൽ കൂടുതലാണ്. അതിനാൽ തന്നെ ഈ വിഷയത്തിൻ്റെ പ്രാധാന്യം വലുതാണ്.
ഗർഭകാല പ്രമേഹം രണ്ട് തലമുറകളെയാണ് ബാധിക്കുന്നത് എന്നതും ഗൗരവകരമാണ്.
അമ്മയെ മാത്രമല്ല, കുഞ്ഞിനെയും അത് ബാധിക്കുകയാണ്.
ഭക്ഷണരീതി, ജീവിതശൈലി എന്നിവയൊക്കെ ഇതിന് കാരണമാകുന്നുണ്ടോ
എന്നത് വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡയബറ്റീസ് ഇൻ പ്രഗ്നൻസി സ്റ്റഡി ഗ്രൂപ്പ് ഇന്ത്യ (DIPSI) പ്രസിഡൻ്റ് ഡോ. ഭാവതാരിണി സംസാരിച്ചു.
ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ. അനിത നമ്പ്യാർ സ്വാഗതവും സെക്രട്ടറി ഡോ. സ്മിത ജോയ് നന്ദിയും പറഞ്ഞു.
കോൺഫറൻസിൽ ഗർഭകാല പ്രമേഹത്തിന്റെ അടിസ്ഥാന വശങ്ങൾ, ഗ്ലൈസമിക് കൺട്രോളും ചികിത്സ തെരഞ്ഞെടുപ്പുകളും, അമ്മയുടെയും കുഞ്ഞിന്റെയും നിരീക്ഷണം, പ്രസവവും തുടർന്നുള്ള പരിചരണവും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമഗ്രമായ ചർച്ചകളാണ് നടന്നത്.
ശാസ്ത്രീയ തെളിവുകളും പ്രായോഗിക ചികിത്സ സമീപനങ്ങളും അടങ്ങുന്നതായിരുന്നു സെഷനുകൾ.
ക്ലിനിക്കൽ കേസുകൾ അടിസ്ഥാനമാക്കിയുള്ള ശ്രദ്ധേയമായ വിശകലനങ്ങൾക്ക് കോൺഫറൻസ് വേദിയായി.
രോഗാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഡോക്ടർമാർ പങ്കെടുത്ത പാനൽ ചർച്ചയും കോൺഫറൻസിൽ നടന്നു.
ഡോക്ടർമാരായ
കെ. രാധാമണി, ത്രേസി ജോർജ്, ജയലക്ഷ്മി ആർ. കുറുപ്പ്, പാർവതി ദത്ത്, ദിവ്യ ജോസ്, ലിസമ്മ ജോസഫ്, ടീന ആൻ ജോയി, രാഹുൽ വൽസരാജ്, ഐശ്വര്യ ദിനേശ്, റാണി പ്രസാദ്, ജോൺ അലക്സാണ്ടർ, സറീന എ. ഖാലിദ്, റാഷി കുറുപ്പ്, ടോം ബാബു,
ശോഭ ശാലിനി, ബിന്ദു മേരി ജോർജ്, വിവേക് മാത്യു, ജോർജി ജോയി ഈരാളിൽ, സ്മിത സുരേന്ദ്രൻ, അംബുജ മോഹൻ,എസ്. സുധ,
ശ്രീലക്ഷ്മി ലക്ഷ്മൺ, സ്വപ്ന മോഹൻ, ഷാനു ചന്ദ്രൻ, അശ്വതി ശ്രീറാം എന്നിവർ സംസാരിച്ചു.






