കുമരകം: കേരളത്തിലെ പ്രധാന കായൽ വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ സമഗ്ര ടൂറിസം വികസനത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കുമരകത്തെ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും സുസ്ഥിര ടൂറിസം വികസനം ഉറപ്പാക്കുന്നതിനുമായി കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ സംഘടിപ്പിച്ച യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുമരകത്തിന് പ്രത്യേക ആഗോള ബ്രാൻഡ് രൂപപ്പെടുത്തുക, സംസ്ഥാന ടൂറിസം പ്രചാരണങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുക, പ്രീമിയം ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കുക, ടൂറിസം അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുക, സ്ത്രീശാക്തീകരണവും സ്ത്രീസുരക്ഷയും ഉറപ്പാക്കുക, ടൂറിസ്റ്റ് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുക, ഹോംസ്റ്റേ–ഹൗസ്ബോട്ട് മേഖലകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.
ചർച്ചകൾക്ക് മറുപടി നൽകിയ മന്ത്രി, കുമരകത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികൾക്കും സർക്കാർ പിന്തുണ നൽകുമെന്നും, മേഖലയിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്നും വ്യക്തമാക്കി.
യോഗത്തിൽ നാട്ടകം സുരേഷ് എം.എൽ.എ., കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, വൈസ് പ്രസിഡന്റ് രമ്യ ഷിജോ എന്നിവർ പങ്കെടുത്തു. ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് പ്രസിഡന്റ് സലീം എം. ദാസ്, ജനറൽ സെക്രട്ടറി മനോജ് കുമാർ, വൈസ് പ്രസിഡന്റ് ജീനാ ജേക്കബ്, ട്രഷറർ എബ്രഹാം, സെക്രട്ടറി ബിനു ഗോപിനാഥ്, കുമരകം എച്ച്.എ.ടി.എസ്. ഹോംസ്റ്റേ അസോസിയേഷൻ പ്രതിനിധി കെ.ജി. ദിലീപ്, സി.വി.എച്ച്.ആർ. ഫാമിലി അംഗം അലക്സ് മാത്യു വെള്ളാപ്പള്ളി എന്നിവരുൾപ്പെടെ ടൂറിസം മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.






