കുമരകം : ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ദിനാഘോഷം കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടുകൂടി ക്ഷേത്രത്തിൽ 2026 ആഗസ്റ്റ് 28 (1202 ചിങ്ങം 12) വെള്ളിയാഴ്ച നടക്കുന്നതാണ് .
രാവിലെ 5 മണിക്ക് നടതുറക്കൽ, 6-ന് ഉഷപൂജ,8-ന് പന്തീരടി പൂജ, 9-ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ.ജയപ്രകാശ് പതാക ഉയർത്തുന്നതും തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി ഭദ്രദീപപ്രകാശനം നടത്തുന്നതുമാണ് .
9.30ന് ഗുരുപൂജ, ശ്രീനാരായണ ഗുരുദേവ സഹസ്രനാമ സമൂഹ അർച്ചന, സമൂഹപ്രാർത്ഥന,
പ്രഭാഷണം,
10.30- ന് ഉച്ചപൂജ,
തുടർന്ന്ഗുരുപൂജാ സമർപ്പണവും മംഗളാരതിയുംപ്രസാദ വിതരണവും നടക്കുന്നതാണ്. ക്ഷേത്ര ചടങ്ങുകൾ തന്ത്രി ബ്രഹ്മശ്രീ. എരമല്ലൂർ ഉഷേന്ദ്രൻതന്ത്രിയുടെയും മേൽശാന്തി ഷൈൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് നടക്കുന്നത്.
ഉച്ചകഴിഞ്ഞ് 2 മണിക്ക് ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ആരംഭിക്കുന്ന ജലഘോഷയാത്രയും ജയന്തി മത്സര വള്ളംകളിയും നടക്കുന്നതാണ് . ശ്രീനാരായണഗുരുദേവൻ 1903 ൽ ക്ഷേത്രപ്രതിഷ്ഠയ്ക്ക് എത്തിയപ്പോൾ കളിവള്ളങ്ങളുടെ അകമ്പടിയോടുകൂടിയാണ് വരവേറ്റത്. അതിന്റെ സ്മരണ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ഗുരുദേവജയന്തി നാളിൽ വള്ളംകളി നടത്തുന്നത്. ജലഘോഷയാത്രയിൽ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ നിരവധി കളിവള്ളങ്ങൾ പങ്കെടുക്കുന്നതാണ്
കൂടാതെ കുമരകത്തെ നാല് എസ്എൻഡിപി ശാഖാ യോഗങ്ങളുടെ വകയായുള്ള നാടൻ കലാരൂപങ്ങളും ചെണ്ടമേളവും ഗരുഡൻ തൂക്കവും നാദസ്വരവും ഉൾക്കൊള്ളുന്ന തട്ടുംവള്ളം വർണ്ണാഭമായ ഘോഷയാത്രയിൽ അണിനിരക്കുന്നതാണ്. സുബ്രഹ്മണ്യ ഭഗവാന്റെ തിടമ്പും ഗുരുദേവവിഗ്രഹവും അടങ്ങുന്ന അരയന്നത്തോണിയും ജലഘോഷയാത്രയിൽ പങ്കെടുക്കുന്നതാണ്. ജലഘോഷയാത്ര കടന്നുപോകുന്ന ആറിന്റെ ഇരുകരകളിലും ആയിരക്കണക്കിന് ഭക്തജനങ്ങളും നാട്ടുകാരും വീക്ഷിക്കുന്നതിനായി കാത്തു നിൽക്കുന്നതാണ്.
ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ നടക്കുന്ന ഏക വള്ളംകളിയാണിത്. ഗുരുദേവൻ കോട്ടയം ജില്ലയിൽ ആദ്യമായി പ്രതിഷ്ഠാ കർമ്മം നിർവഹിച്ചതും ശ്രീകുമാരമംഗലം ക്ഷേത്രത്തിലാണ്. ഗുരുദേവജയന്തി ആഘോഷങ്ങൾക്കുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ കെ ജയപ്രകാശ് അറിയിച്ചു.






