തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവർഷം നടത്തിയ കെഎസ്‌ആർടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിർത്തി.
കാട്ടാക്കട കെഎസ്‌ആർടിസി ഡിപ്പോയിലെ താല്‍ക്കാലിക എംപാനല്‍ ഡ്രൈവർ ടോമിക്കെതിരെയാണ് കെഎസ്‌ആർടിസി അധികൃതർ വകുപ്പുതല നടപടി സ്വീകരിച്ചത്.കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി പദ്ധതി' നടപ്പാക്കിയതില്‍ പ്രതിഷേധിച്ചാണ് ടോമി ഓഡിയോ സന്ദേശം പുറത്തുവിട്ടത്.
വാട്സ്‌ആപ്പില്‍ പ്രചരിച്ച ഈ ഓഡിയോയില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയതായി ആരോപണമുണ്ട്. സന്ദേശം വൈറലായതോടെ വൻ വിമർശനമാണ് ഉയർന്നത്.സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നേരത്തെ ടോമിക്കെതിരെ കേസെടുത്തിരുന്നു.
ക്രിമിനല്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെഎസ്‌ആർടിസി അധികൃതർ ജീവനക്കാരനെ ജോലിയില്‍ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചത്. പൊതുപ്രവർത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ ഒരു സർക്കാർ ജീവനക്കാരില്‍ നിന്ന് ഉണ്ടാകുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് കെഎസ്‌ആർടിസിയുടെ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നും അധികൃതർ അറിയിച്ചു.




