കോട്ടയം: കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മണർകാട് പറമ്പുകര സ്വദേശി ശരണിൻ്റെ (32)മൃതദേഹം ആണ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശരൺ ഒഴുക്കിൽ പെടുകയായിരുന്നു.
ഇന്നലെ രാത്രിയിലായിരുന്നു യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായത്. പിന്നാലെ തിരച്ചിൽ ആരംഭിക്കുകയും ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയ്ക്കിടെ വീടിന് പിറകിൽ വെള്ളത്തിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പാടശേഖരത്തോടുചേർന്നുള്ള വെള്ളക്കെട്ടിലേക്ക് അബദ്ധത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തിൽ വീണ ഉടൻതന്നെ ശരൺ മുങ്ങിത്താഴുന്നത് നാട്ടുകാർ കണ്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ്. സംഘവും സ്കൂബ ടീമിന്റെ സഹായത്തോടെ രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അടുത്ത ദിവസം രാവിലെയോടെ ശരണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.






