കോട്ടയം: കോട്ടയത്ത് നിന്നും രാവിലെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളിൽ കയറി ഇടം പിടിക്കാൻ കുറച്ച് കഷ്ടപ്പെടും.
തിങ്കളാഴ്ച ദിവസം തിരക്കുമൂലം ചങ്ങനാശ്ശേരിയിൽ നിന്ന് പലരും മെമുവിൽ കയറാതെ പിന്മാറിയിരുന്നു. ചൊവ്വാഴ്ചയും സ്ഥിതി വ്യത്യസ്തമല്ല. അറ്റക്കുറ്റപ്പണികളുടെ പേരിൽ എട്ടുകോച്ചുള്ള മെമുവാണ് ചൊവ്വാഴ്ച സർവീസ് നടത്തിയത്.
വേണാട് വൈകുന്നതും മെമുവിലേക്ക് യാത്രക്കാർ ഇരച്ചുകയറാൻ കാരണമാകുന്നു. കായംകുളത്ത് നിന്ന് പുറപ്പെട്ടത് മുതൽ ഓരോ സ്റ്റേഷനിൽ നിന്നും ട്രെയിനിനുള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർഥികളും അടക്കം വാതിൽപടിയിൽ നിന്നാണ് യാത്ര പൂർത്തിയാക്കിയത്. കയറിപ്പറ്റാനുള്ള വാതിലിലെ തിക്കും തിരക്കും മൂലം സ്റ്റേഷനിൽ നിന്ന് സിഗ്നൽ നൽകുന്നതിനും തടസ്സമായി.
കോട്ടയത്തുനിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്ന് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുർഘടമാക്കുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്തുനിന്ന് പുതിയ സർവീസ് ആരംഭിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു.
തിരക്ക് വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചു സ്റ്റോപ്പുകൾ 66328 മെമുവിൽ നിന്ന് ഒഴിവാക്കിയത്. ആകെ നിർത്തുന്ന മെമുവിന് പോലും ഹാൾട്ട് സ്റ്റേഷനിൽ സ്റ്റോപ്പ് നിഷേധിച്ചതിനാൽ യാത്രക്കാർ നിസഹായരാണെന്നും അദ്ദേഹം പറഞ്ഞു.






