കോട്ടയം: സീനിയർ ഗവൺമെന്റ് പ്ലീഡറായി ആർഎസ്എസ് പ്രവർത്തകൻ ഡി.എസ് ശരത്തിനെ നിയമിച്ച നടപടി യുഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം പറഞ്ഞു.
സർക്കാർ അഭിഭാഷകനായി കോടതിയിൽ ഹാജരാകേണ്ട ഗവ. പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എന്നീ തസ്തികയിലേക്കുള്ള നിയമനത്തിലാണ് സീനിയർ ഗവൺമെന്റ് പ്ലീഡറായി ആർഎസ്എസ് അഭിഭാഷകനെ നിയമിച്ചത്.
തൃശ്ശൂർ ലോ കോളേജിൽ പഠനകാലത്ത് എബിവിപി നേതാവായിരുന്ന പിൽക്കാലത്ത് ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കൊലക്കേസിൽ അടക്കം ഹാജരായിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് നിയമ വകുപ്പിന്റെ നിയമനത്തിൽ സർക്കാർ അഭിഭാഷകനായി മാറിയത്.
യുഡിഎഫ് - സംഘപരിവാർ - അദാനി കൂട്ടുകെട്ടിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തന്ത്രപ്രധാന തസ്തികകളിൽ ആർഎസ്എസ് സഹയാത്രികരെ നിയമിക്കുന്നത്.
അധികാരം ഏറ്റെടുത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ പേഴ്സണൽ സ്റ്റാഫുകൾ മുതൽ ഇത്രയധികം സംഘപരിവാർ അനുകൂലികളെ ഉദ്യോഗ മേഖലകളിൽ കുത്തിനിറച്ച മറ്റൊരു സർക്കാരും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
ഇത്തരം നടപടികൾ മതനിരപേക്ഷ കേരളത്തോടുള്ള യുഡിഎഫ് സർക്കാരിന്റെ അവഹേളനമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പിലെ ആർഎസ്എസ് സ്വാധീനത്തെ കുറിച്ചു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ക്യാമ്പയിൻ നടത്തിയവർ കേരളത്തെ മൊത്തമായി ആർഎസ്എസിന് തീറെഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു.






