ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതത്തിൽ പ്രവേശിപ്പിച്ച മൂന്നുവയസുകാരന് ചികിത്സ വൈകിയെന്ന് ആരോപിച്ച് ബന്ധുക്കൾ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. കുത്താട്ടുകുളം സ്വദേശി അജിത്ത്-രമ്യ ദമ്പതികളുടെ മകൻ മൂന്നു വയസുകാരനായ ആദം എന്ന കുട്ടിക്കാണ് ചികിത്സ വൈകിയെന്ന ആരോപണം ഉയർന്നത്.
കുട്ടി തിങ്കളാഴ്ച വൈകീട്ട് ഏഴിന് വീട്ടിൽ വച്ച് സൈക്കിളിൽ കളിച്ചു കൊണ്ടിരിക്കെ വീഴുകയും ബോധം പോകുകയും ഛർദിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെനിന്നു റഫർ ചെയ്തതിനെത്തുടർന്ന് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടികളുടെ ആശുപത്രിയിൽ ന്യൂറോ ഡോക്ടർമാരില്ലാത്തതിനാൽ കുട്ടിയെ രാത്രി ഒമ്പതിനുശേഷം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതത്തിൽ പ്രവേശിപ്പിച്ചു.
തുടർന്ന്, ന്യൂറോ ഡോക്ടർ പരിശോധിക്കാൻ എത്തുന്നതു വരെ കുട്ടിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി. എന്നാൽ, സമയം ഏറെ വൈകിയിട്ടും ന്യൂറോ ഡോക്ടറെത്തിയില്ല. കുട്ടിയുടെ പിതാവും ബന്ധുക്കളും അത്യാഹിതത്തിൽ അന്വേഷിക്കുമ്പോഴെല്ലാം ന്യൂറോ ഡോക്ടർ ഉടൻ വരുമെന്ന മറുപടിയാണ് ലഭിച്ചിരുന്നത്.
ഈ സമയമൊക്കെ കുട്ടി അബോധാവസ്ഥയിലായിരുന്നെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. അർധരാത്രിയായിട്ടും ന്യൂറോ വിഭാഗം ഡോക്ടർമാർ എത്താതിരുന്നതിനെത്തുടർന്ന് കുട്ടിയുടെ പിതാവും ബന്ധുക്കളും അത്യാഹിത വിഭാഗത്തിൽ വലിയ ബഹളം വച്ച് പ്രതിഷേധം ഉണ്ടാക്കി.
തുടർന്ന് പൊലിസ് എയ്ഡ് പോസ്റ്റിൽനിന്നും പൊലിസെത്തി യാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് വൈകാതെതന്നെ ന്യൂറോ ഡോക്ടറെത്തി കുട്ടിയെ പരിശോധിച്ചു. ഇന്നലെ രാവിലെ കുട്ടിയെ ന്യൂറോ വാർഡിലെത്തിച്ചും പരിശോധന നടത്തി.
കുട്ടി സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തതോടെ ബന്ധുക്കൾ മറ്റു പരാതിയുമായി പോയില്ല. ന്യൂറോ വാർഡിൽ തിങ്കളാഴ്ച രാത്രി ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. വാർഡിൽ ഒരു രോഗി ഗുരുതരാവസ്ഥയിലായതിനാലാണ് അത്യാഹിതത്തിലെത്താൻ വൈകിയതെന്ന് ന്യൂറോയിൽനിന്ന് ഡോക്ടർ പറഞ്ഞു.






