ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് അനസ്‌തേഷ്യാ വിഭാഗം ഡോക്ടറും മുൻഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോക്ടർ ഡ്യൂട്ടി സമയത്ത് ജീവനക്കാരനെ
തടഞ്ഞുവയ്ക്കുകയും അസഭ്യം പറഞ്ഞുകൊണ്ട് മർദ്ദിക്കുകയും ചെയ്തതായി പരാതി.
ബയോ മെഡിക്കൽ വിഭാഗത്തിലെ ലിഫ്റ്റ് മെക്കാനിക് ജീവനക്കാരനായ വി.ലിജേഷാണ് പരാതിക്കാരൻ.
ഇതു സംബന്ധിച്ച് കോളജ് പ്രിൻസിപ്പാൾ, ഗാന്ധിനഗർ പോലീസ് എന്നിവർക്ക് പരാതി നൽകി.
ഇന്നലെ രാവിലെ 11.30 ന് ശേഷമായിരുന്നു സംഭവം.
സിറിഞ്ച് പമ്പ് തകരാറായതിനെ തുടർന്ന് സർവ്വീസ് എൻജിനീറുമായി മടങ്ങിവരുമ്പോൾ എം.സി.സി യു വിൻ്റെ കോറിഡോറി കടക്കവേ ഡോക്ടർ പരാതിക്കാരനെ ഡോറിൽ തടഞ്ഞുവെച്ചു.
അസഭ്യം പറഞ്ഞ് കൈക്ക് പിടിച്ച് തിരിക്കുകയും വലിച്ച്കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ഡ്യൂട്ടി സമയത്ത് ജീവനക്കാരോട് പെരുമാറണ്ട രീതിയിലല്ല ഡോക്‌ടർ പെരുമാറുന്നതെന്നും,ഈ ഡോക്‌ടർ ഫോണിലൂടെ പരാതിക്കാരനെ അപമാനിച്ചിട്ടുണ്ടെന്നും അതിൻ്റെ ശബ്‌ദ രേഖ തൻ്റെ ഫോണിൽ ഉണ്ടെന്നും പറയുന്നു.
ഡ്യൂട്ടി സമയത്ത് അകാരണമായി തടഞ്ഞു വച്ച് മർദ്ദിക്കുകയും അസഭ്യം പറഞ്ഞുകൊണ്ട് ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തു കയും ചെയ്ത ഡോക്‌ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം.
ഈ ഡോക്ടർക്കെതിരെ ഇതിനു മുമ്പും ചില ജീവനക്കാർ പരാതി കൊടുത്തിട്ടുണ്ടെന്നും എന്നാൽ നാളിതു വരെ ഒരു അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും പറയുന്നു.






