കോട്ടയം : കോട്ടയം ജില്ലയിലുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും വ്യാപാര മേഖലയിൽ ഭീമമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് സർക്കാർ അടിയന്തര ധനസഹായവും പ്രത്യേക പാക്കേജും പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പാലാ , ഈരാറ്റുപേട്ട, മൂന്നിലവ്, കളത്തുകടവ്,പൂഞ്ഞാർ, തീക്കോയി, പ്ലാശനാൽ, മുണ്ടക്കയം, പുത്തൻചന്ത, മണിമല തുടങ്ങിയ പ്രദേശങ്ങളിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും പെട്ട് നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് പൂർണ്ണമായും ഭാഗികമായും നശിച്ചുപോയത്. കോടിക്കണക്കിന് രൂപയുടെ സ്റ്റോക്കുകളും മെഷിനറികളുമാണ് ഒറ്റ രാത്രികൊണ്ട് ഇല്ലാതായത്.
പ്രദേശത്തെ നാശനഷ്ടങ്ങൾ റവന്യൂ ഉദ്യോഗസ്ഥരെക്കൊണ്ട് അടിയന്തരമായി തിട്ടപ്പെടുത്താനും ദുരന്തബാധിതരായ വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാനും സർക്കാർ തയാറാകണമെന്ന് സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എംകെ തോമസുകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി എകെഎൻ പണിക്കർ, ട്രഷറർ ഗിരീഷ് കൊനാട്ട് , വർക്കിംഗ് ജനറൽ സെക്രട്ടറി എബിസി കുര്യൻ , വൈസ് പ്രസിഡന്റുമാരായ വിസി ജോസഫ്, കെജെ മാത്യു, പി ശിവദാസ്, എജെ തോമസ് , പിഎസ് കുരിയാച്ചൻ എന്നിവരും മറ്റ് ജില്ലാ ഭാരവാഹികളും പങ്കെടുത്തു.






