കോട്ടയം: സംസ്ഥാനത്തെ പ്രധാന യൂറോളജി ചികിത്സാ കേന്ദ്രങ്ങളിലൊന്നായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര ഉപകരണക്ഷാമം. കാലഹരണപ്പെട്ടതും തകരാറിലായതുമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിലവിൽ ശസ്ത്രക്രിയകൾ നടത്തുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ആയിരക്കണക്കിന് രോഗികളുടെ ചികിത്സ മുടങ്ങുമെന്ന ആശങ്ക ശക്തമാണ്.
കഴിഞ്ഞ പത്ത് വർഷമായി യൂറോളജി വിഭാഗത്തിന് പുതിയ ഉപകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. നിലവിലുള്ള പല ഉപകരണങ്ങളുടെയും കാലാവധി അവസാനിക്കാനിരിക്കുകയാണ്.
വൃക്കമാറ്റ ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന വാസ്കുലർ ഉപകരണം കാലഹരണപ്പെട്ടതോടെ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയകൾ നിർത്തിവയ്ക്കേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. പ്രോസ്റ്റേറ്റ് രോഗങ്ങളും മൂത്രസഞ്ചി കാൻസറും കണ്ടെത്താനും ചികിത്സിക്കാനുമായി ഉപയോഗിച്ചിരുന്ന ഏക സിസ്റ്റോസ്കോപ് പ്രവർത്തനരഹിതമാണ്. ലാപ്രോസ്കോപ്പിക് ഉപകരണത്തിന്റെയും ലേസർ ചികിത്സാ സംവിധാനത്തിന്റെയും കാലാവധിയും ഉടൻ അവസാനിക്കുന്നതിനാൽ യൂറോളജി വിഭാഗം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ഇതുവരെ 259 വൃക്കമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ കേന്ദ്രമാണ് കോട്ടയം മെഡിക്കൽ കോളജ്. പുതിയ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്നത് രോഗികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.






