കോട്ടയം : പാചക വാതക സിലിണ്ടറിന്റെ നിയന്ത്രണം പിൻവലിച്ചിട്ടും ഭക്ഷണ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
നിലവിൽ ജില്ലയിലെ ഹോട്ടലുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ചായ ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
ഹോട്ടലുകളിലും, ബേക്കറികളിലും കൃത്യമായി വിലവിവരപട്ടിക പ്രദർശിപ്പിക്കണം. നിശ്ചിത വിലയിലും അധികമായി മറ്റു ചാർജുകള്‍ ഈടാക്കുന്നത് നിയമവിധേയമല്ല. ഇതു സംബന്ധിച്ച് പരാതികളുണ്ടായാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
പഴം, പച്ചക്കറി, പലചരക്ക് വില്‍പ്പന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും പൊതുജനങ്ങള്‍ക്ക് കാണാൻ കഴിയും വിധം വില വിവരപട്ടിക പ്രദർശിപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് സ്ഥാപനങ്ങളിലും ഗാർഹിക സിലിണ്ടറുകള്‍ ദുരുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സിലിണ്ടറുകള്‍ കണ്ടുകെട്ടി പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.






