കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്ക് ഇനി മുതൽ നിലത്ത് കിടക്കണ്ടേ.എല്ലാ രോഗികൾക്കും ബെഡ് ഉറപ്പാക്കും.
രോഗികളെ നിലത്ത് കിടത്തുന്ന രീതി കോട്ടയം മെഡിക്കൽ കോളേജിൽ ഈ മാസം 30 മുതൽ പൂർണമായും അവസാനിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പ്രഖ്യാപിച്ചു.
ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികൾക്കും കിടക്ക ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം സി.എം.എസ് കോളേജിൽ സംഘടിപ്പിച്ച കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് ശേഷം രോഗികളെ നിലത്ത് കിടത്തുന്നത് അവസാനിപ്പിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായി കോട്ടയം മാറും.
ചികിത്സയും മരുന്നും കിടക്കയും ആശുപത്രിയിലെത്തുന്ന ഓരോ രോഗിയുടെയും അവകാശമാണെന്നും രോഗികളെ നിലത്ത് കിടത്തുന്ന പ്രാകൃതരീതി അവസാനിപ്പിക്കാൻ സർക്കാർ ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സാധാരണ പനി ഉൾപ്പെടെയുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് പോലും ആളുകൾ മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രാദേശികതലത്തിൽ കൂടുതൽ കാര്യക്ഷമമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു






