തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്ന് ആരോപിച്ച് എസ് ഐയെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. മങ്ങാട്ടുകവലയിൽ ആണ് സംഭവം.
ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിടത്ത് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നെന്നാണ് ആരോപണം.
ഇവരുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇടുക്കി എസ് പി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ, ലോകകപ്പ് ഫുട് ബോൾ ഫൈനലിന് ശേഷം ആഘോഷ പരിപാടികൾ നടത്താൻ തുടങ്ങുന്നതിനിടെയാണ് മങ്ങാട്ടുകവലയിൽ നാടകീയ രംഗങ്ങളുണ്ടായത്.
മങ്ങാട്ടുകലവയിൽ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ് ആയ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും മദ്യപിച്ചാണെത്തിയതെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വച്ചു.
ഇതിനിടെ, തൊടുപുഴ എസ് എച്ച് ഒ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും, ചീട്ടുകെട്ടും കണ്ടെടുത്തു.
ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ബ്രീത്ത് അനലൈസറിലോ, രക്തപരിശോധനയിലോ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
വിശദമായ പരിശോധനയ്ക്ക് രക്ത സാംപിൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിടെ പൊലീസെതിരെ ഉണ്ടായ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് ഇടുക്കി എസ് പി പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫൈനലിന് ശേഷമുളള ആഘോഷപരിപാടികൾക്ക് അനുമതി നിഷേധിച്ചതിലുളള വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും മദ്യപിച്ചിട്ടില്ലെന്നും റോയ് പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരിക്കുന്നത്.






