കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് പ്രധാന സുരക്ഷാ മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെയാണ് കർക്കിടക വാവുബലി.
തിരുവനന്തപുരത്ത് ശങ്കുമുഖം,വർക്കല, തിരുവല്ലം എന്നീ കേന്ദ്രങ്ങളിൽ ബലിതർപ്പണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു.
ബലിതർപ്പണത്തിനെത്തുന്നവർക്കായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമാകുമെന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ഉള്ളതിനാൽ പൊലീസിന്റെയും സർക്കാർ സംവിധാനങ്ങളുടെയും നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നാണ് നിർദേശം.
പ്രധാന സുരക്ഷാ മുൻകരുതലുകൾ
ജലാശയങ്ങളിലെ സുരക്ഷ
ഫയർഫോഴ്സ്, പൊലീസ്, ലൈഫ് ഗാർഡുകൾ എന്നിവരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കുക.
ആരോഗ്യവും യാത്രാ സുരക്ഷയും
ബലിമണ്ഡപങ്ങളിലെ അമിതമായ തിരക്കിൽ പെടാതെ വരിയായി മാത്രം നീങ്ങുക. സുരക്ഷാ ബാരിക്കേഡുകൾ അല്ലെകിൽ കയറുകൾ മറികടന്ന് മുന്നോട്ട് പോകരുത്.
പരിചിതമല്ലാത്തതോ ആഴമുള്ളതോ ആയ ഭാഗങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
കുട്ടികളെ യാതൊരു കാരണവശാലും വെള്ളത്തിനടുത്തേക്ക് ഒറ്റയ്ക്ക് വിടരുത്. അവരുടെ കൈകൾ എപ്പോഴും പിടിക്കുക.
വയോധികർ, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർ പുലർച്ചെ തന്നെ ചടങ്ങുകൾ പൂർത്തിയാക്കുക.
ശക്തമായ അടിയൊഴുക്കും തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുക.
ആവശ്യത്തിന് ശുദ്ധജലം കുടിക്കുക, നിർജ്ജലീകരണം ഒഴിവാക്കുക.
അതേസമയം, കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെയാണ് നിയന്ത്രണം. തിരുവല്ലം ഉൾപ്പെടെയുള്ള മേഖലകളിൽ വാവുബലി തർപ്പണത്തിനായി വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.






