കോട്ടയം: ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസമായി പെയ്ത
കനത്തമഴയിൽ മണ്ണിടിച്ചിൽ വ്യാപകം.
മുണ്ടക്കയം- കുട്ടിക്കാനം ദേശീയപാതയിലെ യാത്ര ദുരിതമായി മാറുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ അമലഗിരി, കടുവപ്പാറ, പുല്ലുപാറ തുടങ്ങിയ മേഖലകളിലാണ് വലിയതോതില്‍ മലയിടിച്ചിലും പാറയിടിച്ചിലുമുണ്ടായത്.
അമലഗിരിയില്‍ നിന്ന് ഉരുള്‍പൊട്ടി വന്ന കല്ലും മണ്ണും മരങ്ങളും ദേശീയപാതയിലൂടെ ഒഴുകി പെരുവന്താനം- മേലോരം റോഡിലെത്തി.
ഇതോടെ ഇരുറോഡുകളും ഭാഗികമായി തകർന്നു.
ദേശീയപാതയുടെ സംരക്ഷണഭിത്തിക്കും ടാറിംഗിനും കേടുപാടുണ്ടായി.
സമീപത്തെ ഹോട്ടലിന്റെ സമീപത്തു കൂടിയാണ് ഉരുള്‍ ഒഴുകിപോയത്. പല സ്ഥലങ്ങളിലും നിരവധി മരങ്ങളാണ് കടപുഴകി വീഴുന്നത്.
മരങ്ങള്‍ക്ക് സമീപത്ത് കൂടിയാണ് 11 കെ.വി അടക്കമുള്ള പ്രധാന വൈദ്യുതി ലൈനുകളും കടന്നുപോകുന്നത്.
അടുത്തടുത്ത ദിവസങ്ങളില്‍ നിരവധിമഴക്കെടുതികളുണ്ടായെങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് വാഹനങ്ങളോ വഴിയാത്രക്കാരോ അപകടത്തില്‍പ്പെടാതിരുന്നത്.
മഴ തുടരുന്ന സാഹചര്യത്തില്‍ അപകടസാദ്ധ്യതയുള്ള മേഖലകളില്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.






