കോട്ടയം: കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളി അപർണയാണ് പിടിയിലായത്. അപർണക്ക് കേസില്‍ കൃത്യമായ പങ്കെന്ന് പോലീസ്. കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട്ടിരുന്നത് അപർണയാണ്. കേസിലെ മൂന്നാം പ്രതിയാണ് അപർണ.
തന്നെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടന്നുവെന്ന അസം സ്വദേശി ഗർഭിണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വാഗമണ്ണിന് അടുത്ത തീക്കോയ് കേന്ദ്രീകരിച്ച് കുട്ടികളെ വില്‍ക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് 22കാരി ജൂലൈ അവസാനം നല്കിയ പരാതി.
സ്വന്തം വീട്ടുകാർ ഗർഭചിദ്രത്തിന് നിർബന്ധിച്ചത്തോടെയാണ് യുവതി നാട് വിട്ടത്. തുടർന്ന് അമ്മയെയും കുട്ടിയേയും സംരക്ഷിക്കുന്ന ഇടങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തെരഞ്ഞു. അങ്ങനെ തീക്കോയില്‍ അർഷിവ് കെയർ എന്ന സ്ഥാപനത്തെ പറ്റി അറിഞ്ഞ യുവതി അവരുമായി ബന്ധപ്പെട്ടു. തുടർന്ന് കാർത്തിക് എന്ന് പരിചയപ്പെടുത്തിയ ആള് കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചു നല്‍കിയന്ന് യുവതി പറയുന്നു.
ജൂലൈ പകുതിയോടെ യുവതി തീക്കോയില്‍ എത്തി. സ്ഥാപനത്തില്‍ എത്തിയതിന് ശേഷം ഒരാള്‍ കുഞ്ഞിനെ തന്നാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാം എന്ന് പറഞ്ഞു എന്നാണ് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. റിമാന്‍ഡിലുളള തിരുനെല്‍വേലി സ്വദേശി മൂപ്പിലിരാജ, വാഗമണ്‍ സ്വദേശി കെഎസ് അര്ജുന്, കൊല്ലം പരവൂര്‍ സ്വദേശിനി അനീന തെസ്സി എന്നിവരാണ് കേസില്‍ മറ്റു പ്രതികള്‍.






