കൊച്ചി: പാലാരിവട്ടത്ത് അന്യസംസ്ഥാനക്കാരായ സ്‌ത്രീകളെ ഭീഷണിപ്പെടുത്തി വിവസ്‌ത്രരാക്കി കവർച്ച നടത്തിയ കേസില്‍ പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി വിവരം.
കവർച്ചാ സംഘത്തില്‍ മോഷണക്കേസില്‍ പ്രതിയായ ഒരാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, സംഘത്തിലെ രണ്ടുപേർ ഒഴികെയുള്ളവർ മലയാളികളാണെന്നും പാലാരിവട്ടം പൊലീസിന് സൂചന ലഭിച്ചു. ഇതില്‍ ഒരാള്‍ക്ക് അന്യസംസ്ഥാനക്കാരെ പരിചയമുണ്ടെന്നും വിവരമുണ്ട്.
ഇന്നലെ പുലർച്ചെ പാലാരിവട്ടം സംസ്‌കാര ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൈതോത്ത് ലെയിനിലെ ചന്ദ്രമതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അസാം നാഗോണ്‍ സ്വദേശി ഫിസ്ദുള്‍ ഹഖ് (27), പശ്ചിമബംഗാള്‍ ഉത്തര ദിനാജ്‌പൂർ സ്വദേശികളായ രാജാ ബാബു (26), അർമാൻ അലി (23), ഇന്തസാർ (25), സ്ത്രീകളായ പശ്ചിമബംഗാള്‍ മാല്‍ഡ സ്വദേശി തമ്മന്ന (23), നാദിയ സ്വദേശി സോമ കർമാക്കർ (24), അസാം മോറിഗാവോണ്‍ സ്വദേശി നൂറുല്‍ നെഹാർ (30) എന്നിവരെയാണ് ഭീഷണിപ്പെടുത്തി .പ്രതികള്‍ കവർച്ച ചെയ്‌തത്.
അഞ്ചുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ശബ്‌ദം പുറത്ത് കേള്‍ക്കാതിരിക്കാനും സംഭവം പുറത്തറിയാതിരിക്കാനും പ്രതികള്‍ വാതിലുകള്‍ അകത്ത് നിന്ന് പൂട്ടുകയും മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് പേഴ്‌സുകളിലുണ്ടായിരുന്ന 1.2 ലക്ഷം രൂപയും എടിഎം കാർഡുകളും തിരിച്ചറിയല്‍ കാർഡുകളും സംഘം കവർന്നു. അർമാൻ അലിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുപിഐ വഴി രണ്ട് തവണയായി 12,000 രൂപ കവർച്ചാ സംഘത്തില്‍പ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് വാങ്ങിയെടുത്തു.
നൂറുല്‍ നെഹറിന്റെ ഒരു പവന്റെ സ്വർണമാലയും തമ്മന്നയുടെ നാല് ഗ്രാം സ്വർണക്കമ്മലുകളും കവർന്ന ശേഷമാണ് സംഘം കടന്നത്. കവർച്ച ചെറുക്കാനുള്ള ശ്രമത്തിനിടെ തമ്മന്നയ്ക്ക് മുഖത്തടിയേറ്റു. മോഷണ സംഘം വന്നതും പോയതും ഓണ്‍ലൈൻ ടാക്‌സി കാറുകളിലാണ്.
രണ്ട് മാസം മുമ്പാണ് ഏഴംഗം സംഘം വാടകവീട്ടില്‍ താമസം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയിലെ ജീവനക്കാരും ഹോട്ടല്‍ തൊഴിലാളിയും ഉള്‍പ്പെടും. താമസക്കാരായ യുവതികളും പുരുഷൻമാരും തമ്മിലുള്ള ബന്ധം പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. അക്രമികളും താമസക്കാരും തമ്മില്‍ മുൻപരിചയമുള്ളതായും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നും കരുതുന്നു.






