കൊച്ചി: കതൃക്കടവിലെ അല്‍ റീം കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവിടെ നിന്ന് മന്തി കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
തുടർന്ന് പത്തോളം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ അടക്കം ചികിത്സ തേടി. അടുത്തടുത്ത ദിവസങ്ങളിലും ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതുവരെ അമ്പതോളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇന്നലെയാണ് ഔദ്യോഗിക പരാതി ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ സംഘം ഉടൻ തന്നെ ഹോട്ടലിലെത്തി പരിശോധന നടത്തി. ശുചിത്വമില്ലായ്മയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിച്ചു.
തുടർനടപടിയുടെ ഭാഗമായി ഇന്ന് രാവിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അല്‍ റീം കുഴിമന്തിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റസ്റ്റോറന്റില്‍ നിന്ന് ശേഖരിച്ച മന്തി, സലാഡ്, സോസുകള്‍ തുടങ്ങിയ ഭക്ഷണ സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷണം കഴിച്ച് അസ്വസ്ഥതകള്‍ ഉള്ളവർ ഉടൻ ചികിത്സ തേടണമെന്നും അവർ നിർദേശിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയില്‍ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങള്‍ വർധിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.






