തിരുവനന്തപുരം: സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. യഥാർത്ഥ കാര്യങ്ങള്‍ വെളിച്ചത്തുവരുമെന്നും തെറ്റായ പ്രചാരണങ്ങളില്‍ സർക്കാർ തളരില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേട് നടത്തിയ ആരെങ്കിലും അത് നടത്തി എന്ന് സമ്മതിക്കുമോ എന്ന് ചോദിച്ച മന്ത്രി, വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രിയെന്നും അദ്ദേഹം ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ നടപടികള്‍ തങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കണ്‍വീനർ ലഹരി കേസില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും കുറ്റം കണ്ടെത്തിയത് ഈ സർക്കാരാണെന്നും മന്ത്രി പറഞ്ഞു. ചാനലിലെ അട്ടഹാസം കൊണ്ട് പേടിപ്പിക്കേണ്ടെന്നും വെടിക്കെട്ടുകാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തോന്നിവാസം കാണിച്ചാല്‍ മെറ്റ വാർത്തകള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കെഎൻഎം അനുസ്മരണ ചടങ്ങിലെ പ്രസംഗത്തില്‍ കേന്ദ്ര സർക്കാരിനെതിരെയും മന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. വന്ദേമാതരത്തിന് പോലും കേന്ദ്രം നിബന്ധനകള്‍ വെച്ചപ്പോള്‍ കേരളം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ചീഫ് സെക്രട്ടറി കേന്ദ്രസർക്കാരിന്റെ തീരുമാനമാണ് ഉത്തരവായി അറിയിച്ചത്. ചീഫ് സെക്രട്ടറി ഒരു ഐഎഎസ് ഓഫീസറും മുഖ്യമന്ത്രി വി. ഡി. സതീശനുമാണ്. കേരളത്തില്‍ വന്ദേമാതരത്തില്‍ പഴയ പ്രോട്ടോകോള്‍ തന്നെയായിരിക്കും തുടരുകയെന്നും കേന്ദ്രത്തിന് ഒന്നും ഇവിടെ അടിച്ചേല്‍പ്പിക്കാൻ കഴിയില്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.






