തിരുവനന്തപുരം: ബോഡി ബില്‍ഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനത്തില്‍ സർക്കാരിനും ചീഫ് സെക്രട്ടറിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
വഴിവിട്ട് എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് ചീഫ് സെക്രട്ടറിയെന്നും മന്ത്രിമാർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങള്‍ പോലും ചീഫ് സെക്രട്ടറി ചെയ്യുമെന്നും ജസ്റ്റിസ് ബദറുദ്ദീൻ തുറന്നടിച്ചു.
ഇക്കാര്യത്തില്‍ കോടതിയെക്കൊണ്ട് കൂടുതല്‍ ഒന്നും പറയിപ്പിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
ബോഡി ബില്‍ഡർമാരുടെ പോലീസിലെ നിയമനവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് കെ.എം ഷാജഹാൻ നല്കിയ ഹർജി പരിഗണിക്കവെയാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതി കടുത്ത പരാമർശങ്ങള്‍ നടത്തിയത്.
സർക്കാരിന് വേണ്ടി ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലി വാദങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് കോടതി ഇടപെട്ട് നിർണ്ണായക ചോദ്യങ്ങള്‍ ഉന്നയിച്ചത്.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിയമനം നടന്നതെന്ന ഡി.ജി.പിയുടെ വാദത്തില്‍, ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടവരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നോ എന്നും നിയമനം ചട്ടങ്ങള്‍ ലംഘിച്ചല്ലേ നടന്നതെന്നും കോടതി ചോദിച്ചു.
കായിക താരങ്ങളെ ആദരിക്കാനാണ് നിയമനം നല്‍കിയതെന്ന സർക്കാരിന്റെ വിശദീകരണവും കോടതി നിശിതമായി വിമർശിച്ചു.
താരങ്ങളെ ആദരിക്കാൻ മറ്റ് വകുപ്പുകളില്‍ ജോലി നല്‍കാതെ ഫിറ്റ്നസ് ഏറ്റവും നിർബന്ധമുള്ള സായുധ പോലീസില്‍ തന്നെ എന്തിന് നിയമനം നല്‍കിയെന്ന് കോടതി ആരാഞ്ഞു.
ഈ നിയമനം ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരമല്ലേ നടന്നതെന്ന് ചോദിച്ച കോടതി, ഇതില്‍ വിജിലൻസ് അന്വേഷണം വേണ്ടിവരുമെന്നും വ്യക്തമാക്കി.
കൂടാതെ, നിയമനം ലഭിച്ച ഷിനു ചൊവ്വയുടെ അന്താരാഷ്ട്ര മത്സരങ്ങളിലെ വിജയമാണ് യോഗ്യതയെന്ന വാദവും കോടതി തള്ളി.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവർ പങ്കെടുത്തു എന്ന കാരണത്താല്‍ മാത്രം ഒരു മത്സരം അംഗീകൃതമാകില്ലെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ബോഡി ബില്‍ഡർമാരുടെ ഇൻസ്പെക്ടർ നിയമനത്തില്‍ മുൻ ആഭ്യന്തര സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹ, നിയമനത്തിന് നിർണ്ണായക ശുപാർശ നല്കിയ
അന്നത്തെ അഡ്മിനിസ്ട്രേഷൻ എഡിജിപി എസ്. ശ്രീജിത്ത്, ഫയലില്‍ ഒപ്പിട്ട സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനിടെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയിരിക്കെ,
എഡിജിപി എസ്. ശ്രീജിത്തിന് ധൃതിപിടിച്ച് ഡിജിപിയായി പ്രൊമോഷൻ നല്കിയ നടപടിയെയും ഹൈക്കോടതി ചോദ്യം ചെയ്തു.
വിജിലൻസ് ക്ലിയറൻസ് ലഭിച്ചതിന് ശേഷമാണോ ശ്രീജിത്തിന് ഉദ്യോഗക്കയറ്റം നല്‍കിയതെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു.
ക്ലിയറൻസ് ഇല്ലാതെയും കാലാവധി കഴിഞ്ഞ സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരവുമാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കിയതെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം.
കേസില്‍ മറുപടി ഫയല്‍ ചെയ്യാൻ ഹർജിക്കാരന് സമയം അനുവദിച്ച ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. സർക്കാർ മുൻപ് സീല്‍ഡ് കവറില്‍ ഹാജരാക്കിയ രേഖകളും അന്ന് കോടതി വിശദമായി പരിശോധിക്കും.






