തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയതോടെ, ഫയലുകളിലും രേഖകളിലും കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് ചീഫ് സെക്രട്ടറി.
ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്നും ഇംഗ്ലീഷില്‍ M എന്നും മലയാളത്തില്‍ ആണെങ്കില്‍ o എന്നും മഷി കൊണ്ട് ചേർക്കാമെന്നും സർക്കുലറില്‍ പറയുന്നു. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രമായി പണം ചെലവാക്കരുതെന്നും സർക്കുലറില്‍ നിർദേശിച്ചു.
കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകള്‍, കവറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികള്‍ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തല്‍ വരുത്തി ഉപയോഗിക്കേണ്ടതാണെന്നും സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരില്‍ മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി.
കേരള എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ഔദ്യോഗിക മുദ്രകള്‍, റബർ സ്റ്റാമ്പുകള്‍, സമാന ഉപകരണങ്ങള്‍ എന്നിവ സാധാരണ നിലയില്‍ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളില്‍, അടിയന്തരമായി പുതിയ മുദ്രകള്‍ തയ്യാറാക്കുന്നതിനുപകരം മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഉപയോഗിക്കാവുന്നതാണെന്നും വ്യക്തമാക്കി.






