തിരുവനന്തപുരം : കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. 5 ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ ബാങ്ക് ടെണ്ടർ ക്ഷണിച്ചതിലാണ് പരിശോധന. ഒരു കമ്പനിക്ക് മാത്രം കരാർ കിട്ടുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാൻ ആയിരുന്നു കേരള ബാങ്കിന്റെ നീക്കം. ഉച്ചയോടെ തുടങ്ങിയ പരിശോധന തുടരുകയാണ്. കേരള ബാങ്കിന്റെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെൻഡർ ക്ഷണിച്ചത്. റിസർബാങ്ക്, നബാർഡ് നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ടെൻഡറിൽ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ശാഖകളിലായിരുന്നു സിസിടിവികള്‍ സ്ഥാപിക്കേണ്ടത്.
കേരള ബാങ്ക് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു സഹകരണ വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചത്. സിസിടിവി ക്യാമറ പര്‍ച്ചേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ചാല്‍ അന്വേഷിച്ചല്ലേ പറ്റൂ എന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിക്ഷേപകര്‍ക്ക് ജീവിതം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. പ്രതിസന്ധിയുള്ള സഹകരണ ബാങ്കുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും എന്തുകൊണ്ട് നഷ്ടം സംഭവിച്ചു എന്നത് പരിശോധിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.






