തിരുവനന്തപുരം: കെ.സി.എല്ലിൽ കൊച്ചിയെ തകർത്ത് ട്രിവാൻഡ്രം റോയൽസ് ഒന്നാമത്.കൊച്ചി പടുത്തുയർത്തിയ 197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കെ ട്രിവാൻഡ്രം മറികടന്നു.
ക്യാപ്റ്റൻ കൃഷ്ണപ്രസാദും സെഞ്ചുറി നേടിയ ഗോവിന്ദ് പൈയും ചേർന്ന റെക്കോർഡ് കൂട്ടുകെട്ടാണ് ടീമിന് അനായാസ വിജയം ഒരുക്കിയത്.
കഴിഞ്ഞ മത്സരത്തിലെ താരം ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്നായിരുന്നു കൊച്ചിക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, അഞ്ച് റൺസെടുത്ത ജോബിൻ തുടക്കത്തിൽതന്നെ മടങ്ങി.
തുടർന്നെത്തിയ ആദി അഭിലാഷും ഒരു റണ്ണുമായി മടങ്ങിയപ്പോൾ മറുവശത്ത് ഉറച്ചുനിന്ന വിപുൽ ശക്തിയാണ് കൊച്ചിക്ക് ഭേദപ്പെട്ട തുടക്കംനൽകിയത്.
എന്നാൽ, വിനോദ് കുമാർ എറിഞ്ഞ പത്താം ഓവറിൽ വിപുൽ ശക്തിയും സാലി സാംസണും പുറത്തായതോടെ നാല് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്നു കൊച്ചി.
തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ സുരേഷും മനുകൃഷ്ണനും ചേർന്നാണ് കൊച്ചിയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു.
സച്ചിൻ സുരേഷ് 18 പന്തുകളിൽനിന്ന് 33 റൺസും മനുകൃഷ്ണൻ 22 പന്തുകളിൽനിന്ന് 47 റൺസും നേടി. തുടർന്നെത്തിയ മുഹമ്മദ് ആഷിഖും (21) അനന്തു സുനിലും (18) തകർത്തടിച്ചതോടെ കൊച്ചിയുടെ സ്കോർ 196-ൽ എത്തി. റോയൽസിനുവേണ്ടി വിനോദ് കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തിന് 12 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് ജെ. നായർ രണ്ടും സുധീഷ് മോഹൻ നാല് റൺസും നേടി മടങ്ങി. എന്നാൽ, മൂന്നാം വിക്കറ്റിൽ കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ഒരുമിച്ചതോടെ കളിയുടെ ഗതിമാറി.
സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് അനായാസം കളി വരുതിയിലാക്കി. ആപ്പിൾ ടോം എറിഞ്ഞ ആറാം ഓവറിൽ മൂന്ന് സിക്സർ പറത്തി ഇരുവരും ചേർന്ന് സ്കോർ അമ്പത് കടത്തി. പത്താം ഓവറിൽ റോയൽസിന്റെ സ്കോർ 100 പിന്നിട്ടു.
ഇരുവരും 28 പന്തുകളിൽനിന്നാണ് അർദ്ധസെഞ്ചുറി തികച്ചത്. തുടർന്നും അനായാസം ഷോട്ടുകൾ പായിച്ച ഇരുവരും ചേർന്ന് പത്ത് പന്തുകൾ ശേഷിക്കെ ടീമിനെ വിജയത്തിലെത്തിച്ചു.






