തിരുവനന്തപുരം: കെ.സിഎല്ലിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴ് റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. കാലിക്കറ്റ് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രം 177 റൺസിന് പുറത്തായി.
വിഷ്ണു വിനോദിന്റെ ഒറ്റയാൾ പോരാട്ടവും വിഘ്നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്നേഷ് പുത്തൂരാണ് പ്ലെയർ ഓഫ് ദി മാച്ച്.
നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് രണ്ടാം ഓവറിൽത്തന്നെ ഓപ്പണർ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. വി. അജിത്തിന്റെ പന്തിൽ ശ്രീഹരി നായർ ക്യാച്ചെടുത്താണ് വരുൺ (4) മടങ്ങിയത്.
രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. കൂറ്റൻ ഷോട്ടുകളുമായി നിലയുറപ്പിക്കുകയായിരുന്ന രോഹനെ മനോഹരമായൊരു സ്ലോ ബോളിലൂടെ പുറത്താക്കി എം. നിഖിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.
രോഹൻ 35 റൺസുമായി മടങ്ങി. റൺറേറ്റ് ഉയർത്താൻ നാലാമനായി ജോസ് പെരയിലിനെ ഇറക്കിയ കാലിക്കറ്റിന്റെ തന്ത്രം ഫലംകണ്ടു. 15 പന്തിൽ നാല് സിക്സടക്കം 31 റൺസെടുത്ത ജോസ് തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ച് മടങ്ങി.
എന്നാൽ, തുടർന്നെത്തിയ കൃഷ്ണദേവൻ ആറ് റൺസെടുത്ത് പുറത്തായി. 29 റൺസെടുത്ത അഖിൽ സ്കറിയ റണ്ണൗട്ടായതും കാലിക്കറ്റിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ തകർത്തടിച്ച സൽമാൻ നിസാറും അശ്വിൻ ആനന്ദും ചേർന്നാണ് കാലിക്കറ്റിന്റെ സ്കോർ 184ൽ എത്തിച്ചത്. സൽമാൻ 25 പന്തുകളിൽനിന്ന് 31 റൺസും അശ്വിൻ ആനന്ദ് 12 പന്തുകളിൽനിന്ന് 24 റൺസുമെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്റെ ബാറ്റിങ് നിരയിൽ വിഷ്ണു വിനോദ് ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. വിഷ്ണുവിന് പുറമെ 14 റൺസെടുത്ത കൃഷ്ണപ്രസാദും 11 റൺസെടുത്ത ഉജ്ജ്വൽ കൃഷ്ണയും മാത്രമാണ് രണ്ടക്കം കടന്നത്.
എന്നാൽ, ഒറ്റയാൾ പോരാട്ടത്തിലൂടെ മത്സരത്തിന്റെ ആവേശം അവസാനംവരെ നിലനിർത്താൻ വിഷ്ണുവിനായി. ഒൻപത് റൺസെടുത്ത ഭരത് സൂര്യയായിരുന്നു ആദ്യം മടങ്ങിയത്. തുടർന്നെത്തിയ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു.
14 റൺസെടുത്ത കൃഷ്ണപ്രസാദിനെ പുറത്താക്കി വിഘ്നേഷ് പുത്തൂർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ശേഷമെത്തിയ ഗോവിന്ദ് ദേവ് പൈയെയും അതേ ഓവറിൽ തന്നെ വിഘ്നേഷ് പുറത്താക്കി.
വിഘ്നേഷിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ അക്ഷയ് മനോഹർ (9) അഖിൽ സ്കറിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ സിജോമോൻ ജോസഫിനെയും (2) എം നിഖിലിനെയും (0) വിഘ്നേഷ് മടക്കി.
ഇതോടെ 13.3 ഓവറിൽ ആറ് വിക്കറ്റിന് 97 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ തുടർന്ന് തകർപ്പൻ ഫോമിലേക്ക് ഉയർന്ന വിഷ്ണു വിനോദ് ഹരികൃഷ്ണൻ എറിഞ്ഞ 16-ാം ഓവറിൽ 18 റൺസ് നേടി. അഖിൻ സത്താർ എറിഞ്ഞ അടുത്ത ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും നേടിയ വിഷ്ണു 56 പന്തുകളിൽ നിന്ന് തന്റെ സെഞ്ചുറിയും പൂർത്തിയാക്കി.
18 ഓവർ അവസാനിക്കുമ്പോൾ 12 പന്തുകളിൽ നിന്ന് 20 റൺസ് മാത്രമാണ് റോയൽസിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഖിൽ സ്കറിയ എറിഞ്ഞ 19-ാം ഓവറിൽ വിഷ്ണു വിനോദ് പുറത്തായതോടെ കളിയുടെ ഗതി മാറി.
62 പന്തുകളിൽ 10 ഫോറും എട്ട് സിക്സുമടക്കം 118 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസ് വേണ്ടിയിരുന്ന റോയൽസ് 177 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി വിഘ്നേഷ് പുത്തൂർ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.






