കാസർകോട്: കളക്ടറേറ്റിലെ സീനിയർ ക്ലർക്കിന്റെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനെ (എഡിഎം) ചുമതലപ്പെടുത്തി.
ഈ മാസം ഏഴിനാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ സീനിയർ ക്ലർക്ക് ആശാലതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് ആശാലത മരണപ്പെട്ടത്. എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു.
ഓഫീസിലും വീട്ടിലും നേരിട്ട ഒറ്റപ്പെടലും മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആശാലത പൊലിസിന് നൽകിയ മരണമൊഴിയിൽ വ്യക്തമാക്കിയതായാണ് വിവരം.
അതേസമയം, ആർക്കെതിരെയും പ്രത്യേകമായി പരാതി ഉന്നയിച്ചിട്ടില്ല. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽ ജോലി ചെയ്തിരുന്ന ഇവരെ രണ്ട് മാസം മുമ്പാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.
വിഷയത്തിൽ റവന്യൂ കമ്മിഷണറുമായും ജില്ലാ കളക്ടറുമായും സംസാരിച്ചതായും എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപാണ് ആശാലതയുടെ സെക്ഷൻ മാറ്റം നടന്നത്.
താരതമ്യേന ജോലിഭാരം കുറഞ്ഞ എൻഡോസൾഫാൻ സെക്ഷനിലേക്കായിരുന്നു ഈ മാറ്റം. യാഥാർത്ഥ്യം അന്വേഷിച്ചറിയാതെ ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.






