കറുകച്ചാല്‍: കറുകച്ചാലിൽ പിടികൂടിയ 500 രൂപയുടെ കള്ളനോട്ട് അച്ചടിച്ചത് ഏതോ ലോക്കൽ പ്രസിൽ. നോട്ടിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം തുടങ്ങി. ഒറ്റനോട്ടത്തിൽ തന്നെ നോട്ട് വ്യാജനാണന്ന് തിരിച്ചറിയാം. അതിനാൽ നമ്മുടെ നാട്ടിലെ ഏതോ പ്രസിൽ അച്ചടിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പ്രസുകൾ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം തുടങ്ങി. ചില പ്രസുകൾ നിരീക്ഷണത്തിൽ.
ഇതിനിടെ നോട്ട് ക്വാളിറ്റി ടെസ്റ്റിനായി അയച്ചു. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും അന്വേഷണം കള്ളനോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക ഏജൻസിക്ക് കൈമാറണോ എന്ന് തീരുമാനിക്കുക. ഇപ്പോൾ കറുകച്ചാൽ എസ്ഐ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നുണ്ട്. അടുത്ത ദിവസം കോടതിയിൽ ഇതിനുള്ള അപേക്ഷ സമർപ്പിക്കും.
ഈ കേസിൽ ഇന്നലെ 3 പേരെക്കൂടി അറസ്റ്റ് ചെയ്തു.
ഇവരുടെ പക്കല്‍നിന്നും 500 രൂപയുടെ 70 വ്യാജനോട്ടുകള്കൂടി കണ്ടെടുത്തു.
കഴിഞ്ഞ ദിവസം 65 കള്ളനോട്ടുകളുമായി കറുകച്ചാലില്‍നിന്നും ആനിക്കാട് രണ്ടുപറയില്‍ അലക്സ് തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കൂടി പിടിയിലായത്.
കറുകച്ചാല്‍ എൻഎസ്എസ് എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മുതുമരത്തിൽ വീട്ടിൽ മെല്‍ബർട്ട് മാത്യു(25), മല്ലപ്പള്ളി ആനിക്കാട് രണ്ടുപറയില്‍ ആല്ബിൻ തോമസ് (25), ചിറക്കടവ് കോയിപ്പള്ളി ലക്ഷംവീട് കോളനിയില്‍ പുതിയ പറമ്പിൽ വീട്ടിൽ ബിബിൻ ബേബി (36) എന്നിവരാണ് അറസ്റ്റിലായത്.
അലക്സിനെ ചോദ്യം ചെയ്തതില്‍ നിന്ന് മെല്ബർട്ടാണ് പണം നല്‍കിയതെന്ന് പോലീസ് മനസിലാക്കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പൊൻകുന്നം ഭാഗത്തുണ്ടെന്ന് മനസിലാക്കി ഇന്നലെ പുലർച്ച മൂന്നരയോടെ ഇയാളെ പൊൻകുന്നം ബസ് സ്റ്റാൻഡിന് സമീപത്തു നിന്നു പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൈയിലുണ്ടായിരുന്ന പണം ബിബിനെ ഏല്പിച്ചതായി ഇയാള്‍ പറഞ്ഞതനുസരിച്ച് ബിബിനെ പിടികൂടി. ഇയാളില്‍ നിന്നാണ് 500-ന്റെ 70 കള്ളനോട്ടുകള്‍ കൂടി കണ്ടെടുത്തത്. വെള്ളിയാഴ്ച കറുകച്ചാല്‍ ബിവറേജ് ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ യുവാവ് നല്കിയ 500 രൂപ കള്ളനോട്ടാണെന്നു മനസിലാക്കി ബെവ് കോ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ പിടികൂടി നടത്തിയ തുടരന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.ഇതോടെ ഈ കേസില്‍ നാലു പേരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കള്ളനോട്ട് ശ്രംഖലയെ കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ അറസ്റ്റുകൾ ഉണ്ടാവും. ചിലരെയൊക്കെ നിരീക്ഷിച്ചു വരികയാണ്. അച്ചടിച്ച പ്രസ്, ഉപയോഗിച്ച കടലാസ്,മഷി തുടങ്ങി വിവിധ കാര്യങ്ങൾ പുറത്തു വരാനുണ്ട്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ആരൊക്കെയാണ് പിന്നിൽ എന്നാണ് അറിയേണ്ടത്. വെറുമൊരു നോട്ടിൽ നിന്ന് 4 പേരെ അറസ്റ്റു ചെയ്യാനും 135 കളനാട്ടുകൾ കണ്ടെത്താനും സാധിച്ചത് പോലീസിന്റെ മികവ് തന്നെയാണ്. തുടർന്നും കേസ് അന്വേഷണം ഇതേ രീതിയിൽ മുന്നോട്ടു പോയാൽ അച്ചടിച്ചവർ ഉൾപ്പെടെ പിന്നിലുള്ള വലിയ ശ്രംഖല പിടിയിലാവുക തന്നെ ചെയ്യും.






