കറുകച്ചാൽ: സ്കൂട്ടർ അപകടത്തിൽപ്പെട്ട് റോഡിൽ ചോരയിൽ കുളിച്ച് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് മൂന്ന് അധ്യാപികമാർ. പാമ്പാടി പങ്ങട എസ്.എച്ച്. ഹൈസ്കൂൾ പ്രധാനാധ്യാപിക നെടുംകുന്നം തോട്ടത്തിൽ മെർലിൻ ഫിലിപ്, ഇതേ സ്കൂളിലെ ഗണിതാധ്യാപിക പാണ്ടിക്കുന്നേൽ മെർലിൻ സൗമ്യ, ചങ്ങനാശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഗണിതാധ്യാപിക സോണിയ ജോസഫ് എന്നിവരാണ് സുജിത്ത് (22)നെ രക്ഷപ്പെടുത്തിയത്.
14ന് വൈകിട്ട് അഞ്ചോടെ മൈലാടി-നെടുംകുന്നം റോഡിലെ കലവറപ്പടിയിലായിരുന്നു അപകടം. റോഡിലെ മണലിൽ തെന്നി സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് സുജിത്തിന് പരിക്കേൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവാവ് റോഡിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു.
സംഭവസ്ഥലത്ത് ആളുകൾ കൂടിനിന്നെങ്കിലും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മടിച്ചുനിന്നതായി പറയുന്നു. ഇതുവഴി കാറിലെത്തിയ മെർലിൻ ഫിലിപ്പും മെർലിൻ സൗമ്യയും വാഹനം നിർത്തി യുവാവിന്റെ സഹായത്തിനെത്തി. പിന്നാലെ സ്കൂട്ടറിൽ ഇതുവഴി എത്തിയ സോണിയ ജോസഫും ഇവർക്കൊപ്പം ചേർന്നു. തുടർന്ന് യുവാവിനെ കാറിൽ ആശുപത്രിയിലെത്തിച്ചു.
പ്രഥമശുശ്രൂഷ നൽകിയതിന് പിന്നാലെ സുജിത്തിന്റെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.






