ടെഹ്റാൻ : അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്. ഇറാനെതിരെ അമേരിക്ക ഇനി ആക്രമണം നടത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളും അമേരിക്കന്‍ സൈനിക താവളങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോടാണ് ഇറാന്റെ പ്രതികരണം. നയതന്ത്രമാര്‍ഗത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
പുതിയ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാന് അദ്ദേഹത്തിന്മേലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അരഗ്ചി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇറാനു നേരെയുള്ള ഏത് ആക്രമണവും ഗള്‍ഫ് മേഖലയിലുടനീളമുള്ള അമേരിക്കന്‍ ആസ്തികള്‍ക്കും ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള തിരിച്ചടിക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, ഇറാന് ഭരണകൂടത്തിലെ ഭിന്നതകള്‍ ചര്‍ച്ചകള്‍ ബുദ്ധിമുട്ടുള്ളതാക്കുന്നുവെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രതികരിച്ചു. ഇറാന് സര്‍ക്കാരില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ അവരുമായുള്ള ചര്‍ച്ച ബുദ്ധിമുട്ടാണെന്നാണ് ജെഡി വാന്‍സ് പറയുന്നത്.






